ജനങ്ങളുടെ ആവാസവ്യവസ്ഥയെയും കൃഷിയെയും ദൈനംദിന ജീവിതവ്യാപാരങ്ങളെയും ബാധിക്കാതെയുള്ള പരിസ്ഥിതി സംരക്ഷണ നടപടികള്‍ ഉണ്ടാവണം : സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്‌

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ അംഗീകരിച്ച്‌ അതിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഉത്തരവിറക്കിയ കേന്ദ്രസര്‍ക്കാര്‍ ജനരോഷത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ നടത്തുന്ന വഞ്ചനയാണ്‌ പുതുക്കിയ ഉത്തരവ്‌. ഡിസംബര്‍ 20-ന്‌ വനം-പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഓഫീസ്‌ മെമ്മോറാണ്ടത്തില്‍ പുതുതായി ഒന്നുമില്ല. 1972 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്‌ഷന്‍ 5 അനുസരിച്ച്‌ ഇറക്കിയ ഉത്തരവ്‌ നിലനില്‍ക്കുമ്പോള്‍ പുതിയ ഓഫീസ്‌ മെമ്മോറാണ്ടത്തിന്‌ യാതൊരു പ്രസക്തിയുമില്ല. കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഏകപക്ഷീയമായും ഉദ്യോഗസ്ഥ മേധാവിത്വ സ്വഭാവത്തിലും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ നിലനില്‍ക്കുകയാണ്‌.

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത ജനരോഷമാണ്‌ സംസ്ഥാനത്തെ മലയോര പ്രദേശങ്ങളില്‍ ഉയര്‍ന്നുവന്നത്‌. തങ്ങളുടെ ജീവിതത്തിനും കൃഷിക്കും തടസ്സം നേരിടുന്ന ശുപാര്‍ശകള്‍ ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായിട്ടായിരുന്നു ജനങ്ങളുടെ പ്രക്ഷോഭം.

മാധവ്‌ ഗാഡ്‌ഗില്‍ കമ്മിറ്റിയും കസ്‌തൂരി രംഗന്‍ കമ്മിറ്റിയും രൂപീകരിക്കപ്പെട്ടത്‌ ഉദ്യോഗസ്ഥമേധാവിത്വപരമായ നിലയിലായിരുന്നു. കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ അംഗീകരിച്ച്‌ ഓഫീസ്‌ മെമ്മോറാണ്ടം ഇറക്കിയതും ഇപ്പോള്‍ ചെറിയ ഭേദഗതികളോടെ പുതുക്കിയ ഓഫീസ്‌ മെമ്മോറാണ്ടം ഇറക്കിയതും അതേ രീതിയില്‍ തന്നെയാണ്‌. ജനാധിപത്യപരമായ നിലയിൽ, പരിസ്ഥിതി സംരക്ഷണം പോലുള്ള ഗൗരവമായ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകാത്തതാണ്‌ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത്‌.

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ അംഗീകരിച്ച്‌ ഉത്തരവിറക്കുന്നതിനുമുമ്പ്‌ പശ്ചിമഘട്ട മേഖലയിലെ സംസ്ഥാന നിയമസഭകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്‌ട്രീയ-സാമൂഹ്യ സംഘടനകള്‍ എന്നിവരുമായി കൂടിയാലോചിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല. പരിസ്ഥിതി സംരക്ഷണം ഉദ്യോഗസ്ഥ മേധാവികള്‍ മാത്രം തീരുമാനിക്കേണ്ടതല്ല. ജനങ്ങളുടെ പങ്കാളിത്തം ഇത്തരം കാര്യത്തില്‍ ഉറപ്പ്‌ വരുത്തേണ്ടിയിരുന്നു. അതുണ്ടായില്ല.


കേരളത്തിലെ സവിശേഷ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു. ഫലത്തില്‍ കുത്തഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിരുത്തരവാദിത്തമായിരുന്നു അത്‌. ജനങ്ങളുടെ രൂക്ഷമായ പ്രക്ഷോഭം ഉയര്‍ന്നുവന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.


പുതുക്കിയ ഓഫീസ്‌ മെമ്മോറാണ്ടം പ്രകാരം, പരിസ്ഥിതിലോല പ്രദേശത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയിച്ചുകൊണ്ട്‌ അന്തിമ വിജ്ഞാപനമിറക്കുന്നത്‌ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കൂടി കേട്ടശേഷമായിരിക്കും എന്ന കാര്യം ഇതില്‍ പറഞ്ഞിട്ടുണ്ട്‌. പ്രക്ഷോഭ രംഗത്തുള്ള ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള തന്ത്രം മാത്രമാണ്‌ ഇത്‌. കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ അംഗീകരിച്ചതായും അത്‌ നടപ്പാക്കാന്‍ നടപടി കൈക്കൊള്ളുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അതായത്‌, പ്രക്ഷോഭത്തില്‍ ഉന്നയിക്കപ്പെട്ട കൃഷിക്കാരുടെ പ്രശ്‌നങ്ങളും ജനങ്ങളുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട ആശങ്കകളും ദൈനംദിന ജീവിത വ്യാപാരങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്‌. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രക്ഷോഭം തുടരേണ്ടിവരുന്ന സ്ഥിതിയാണുള്ളത്‌.

പശ്ചിമഘട്ട സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഗൗരവമായിത്തന്നെ പരിഗണിക്കേണ്ട വിഷയമാണ്‌. ജനങ്ങളുടെ ആവാസവ്യവസ്ഥയെയും കൃഷിയെയും ദൈനംദിന ജീവിതവ്യാപാരങ്ങളെയും ബാധിക്കാതെ, ജനകീയ പങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ നടപടികള്‍ ഉണ്ടാവണം. അതിനായുള്ള പോരാട്ടത്തില്‍ സി.പി.ഐ (എം) മുന്‍പന്തിയില്‍ തന്നെ ഉണ്ടാവും.

തിരുവനന്തപുരം
21-12-2013


* * *