സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന -17.05.2014

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍  പുറപ്പെടുവിക്കുന്ന പ്രസ്‌താവന -17.05.2014


ഇടുക്കി ബിഷപ്പ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിനെ അപായപ്പെടുത്താന്‍ ആക്രമണം നടത്തിയ കോണ്‍ഗ്രസ്‌ സംഘത്തേയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന്‌ മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.ഇടുക്കി ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്‌ തോറ്റതിന്‌ ബിഷപ്പിനെ വകവരുത്താന്‍ അക്രമിസംഘത്തെ നിയോഗിച്ച കോണ്‍ഗ്രസ്‌ നടപടി പ്രാകൃതവും പൈശാചികവുമാണ്‌. കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെയും നിര്‍ദ്ദേശത്തോടെയും നടന്ന ഫാസിസ്റ്റ്‌ ആക്രമണമാണിത്‌. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി തോറ്റ ഫലം വന്ന ദിവസം രാത്രിയില്‍ തന്നെ ബിഷപ്പിനെ പാഠം പഠിപ്പിക്കാന്‍ അദ്ദേഹത്തെ ലാക്കാക്കി ബിഷപ്പ്‌ ഹൗസിലേക്ക്‌ സ്‌ഫോടക വസ്‌തു എറിയുകയായിരുന്നു. അത്താഴം കഴിഞ്ഞ്‌ മുറിയിലേക്ക്‌ ബിഷപ്പ്‌ നടക്കുമ്പോഴാണ്‌ അദ്ദേഹത്തിനു നേരെ പടക്ക ബോംബുകള്‍ എറിഞ്ഞത്‌. വാഹനത്തിലെത്തിയ കോണ്‍ഗ്രസ്‌ സംഘമാണ്‌ ഇത്‌ ചെയ്‌തതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. തികച്ചും ആസൂത്രിതമായി നടന്ന ആക്രമണമാണ്‌ ഇത്‌. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി തോറ്റതിന്‌ ആ സ്ഥാനാര്‍ത്ഥിയുടെ പാര്‍ടിക്കാര്‍ ബിഷപ്പിനെ വകവരുത്താന്‍ ശ്രമിച്ച സംഭവം കേരളചരിത്രത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണ്‌. പ്രശംസാര്‍ഹമായ പൗരോഹിത്യവും അജപാലനജീവിതവും ദൈവശുശ്രൂഷയും അനുഷ്‌ഠിക്കുന്ന ബിഷപ്പാണ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. രൂപതയിലെ ദരിദ്ര വിഭാഗങ്ങളുടെയും കര്‍ഷകരുടെയും നാനാമുഖമായ ഉന്നമനത്തിനും ജീവിതത്തിനും പ്രതിബന്ധമാകുന്ന ഭരണനയങ്ങളെയും സര്‍ക്കാര്‍ നടപടികളെയും എതിര്‍ക്കാനുള്ള ആര്‍ജ്ജവം ബിഷപ്പ്‌ കാണിച്ചു. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഈ നിലപാട്‌ അദ്ദേഹം സ്വീകരിച്ചത്‌ ഒരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ അനിഷ്‌ടമായി. ഈ പശ്ചാത്തലത്തില്‍ വോട്ട്‌ അഭ്യര്‍ത്ഥിക്കാനായി എത്തിയ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനോട്‌ ബിഷപ്പ്‌ നടത്തിയ സ്വാഭാവിക പ്രതികരണങ്ങളുടെ പേരില്‍ അന്നു തന്നെ യൂത്ത്‌ കോണ്‍ഗ്രസ്സുകാരും കോണ്‍ഗ്രസ്സുകാരും ബിഷപ്പിനെതിരെ മുന്നറിയിപ്പും ഭീഷണിയും മുഴക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ്‌ ആലോചിച്ചുറച്ചുള്ള ഈ ആക്രമണം തെരഞ്ഞെടുപ്പ്‌ ഫലം വന്ന ദിവസം ബിഷപ്പിനെ ലാക്കാക്കി ബിഷപ്പ്‌ ഹൗസിലേക്ക്‌ നടത്തിയിരിക്കുന്നത്‌. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി തോറ്റാല്‍ ബിഷപ്പിനെ വകവരുത്തും എന്നിടത്തേക്ക്‌ കോണ്‍ഗ്രസ്‌ എത്തിയിരിക്കുന്നതിലൂടെ കോണ്‍ഗ്രസ്സിന്റെ ജനാധിപത്യവിരുദ്ധ മുഖം തുറന്നുകാട്ടപ്പെടുകയാണ്‌. സംസ്ഥാന ഭരണത്തിന്റെയും പോലീസ്‌ ഉള്‍പ്പെടെയുള്ള ഭരണസംവിധാനങ്ങളുടെയും പിന്‍ബലമുള്ളതുകൊണ്ടാണ്‌ കോണ്‍ഗ്രസ്‌ അക്രമിസംഘത്തിന്‌ ഇതിന്‌ ധൈര്യം വന്നത്‌. ഈ അക്രമത്തില്‍ ശക്തിയായി പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം
17.05.2014
***