ഡല്‍ഹിയിലെ കപൂര്‍ത്തല പ്ലോട്ട്‌ സ്വകാര്യ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനികള്‍ക്ക്‌ കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പുറപ്പെടുവിക്കുന്ന പ്രസ്‌താവന-29.08.2014

കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ കപൂര്‍ത്തല പ്ലോട്ട്‌ സ്വകാര്യ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനികള്‍ക്ക്‌ കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണം. രണ്ടായിരം കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി സ്വകാര്യ കമ്പനികള്‍ക്ക്‌ പാട്ട വ്യവസ്ഥയില്‍ കൈമാറാനുള്ള ശ്രമം അഴിമതിയാണ്‌. നിലവില്‍ പാര്‍പ്പിട ആവശ്യത്തിന്‌ മാത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന ഈ ഭൂമി വാണിജ്യാവശ്യത്തിനായി കൂടി ഉപയോഗിക്കാമെന്ന തരത്തില്‍ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം വന്‍ ക്രമക്കേടിനാണ്‌. കേരള ഹൗസ്‌ റസിഡന്റ്‌ കമീഷണര്‍ക്ക്‌ ഇതിന്‌ അനുമതി നല്‍കി പൊതുഭരണ വകുപ്പ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌, മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരവും തീരുമാനപ്രകാരവുമാണെന്നത്‌ വ്യക്തം. പൊതുഭരണം മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വകുപ്പാണ്‌. വാണിജ്യആവശ്യത്തിന്‌ കൂടി ഉപയോഗിക്കാനാകുന്ന വ്യവസ്ഥക്ക്‌ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്‌. ചില വന്‍കിട റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനികളുടെ സഹായത്തോടെ ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ഹൗസ്‌ അധികൃതര്‍ ശ്രമം തുടങ്ങികഴിഞ്ഞു. കോടികളുടെ അഴിമതിയ്‌ക്കുള്ള സാധ്യതയാണ്‌ ഇതോടെ തെളിയുന്നത്‌. ഇതിന്‌ പുറമെ കേരള ഹൗസ്‌ ജീവനക്കാര്‍ക്കുള്ള പാര്‍പ്പിടസമുച്ചയം നിര്‍മ്മി ക്കാനായി ഡല്‍ഹിയുടെ അയല്‍പ്രദേശങ്ങളില്‍ അഞ്ചേക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കേരള ഹൗസ്‌ റസിഡന്റ്‌ കമ്മിഷണര്‍ ഗ്യാനേഷ്‌കുമാര്‍ നടത്തുന്ന ഭൂമി വാങ്ങല്‍ ചര്‍ച്ചകളെ പറ്റിയും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. പദ്ധതിക്ക്‌ സര്‍ക്കാര്‍ അന്തിമ അംഗീകാരം നല്‍കുന്നതിനു മുമ്പാണ്‌ റസിഡന്റ്‌ കമ്മിഷണറുടെ ഭൂമികച്ചവട ചര്‍ച്ചകള്‍. ഇത്‌ തങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കമാണെന്ന്‌ കേരള ഹൗസിലെ ഭരണപ്രതിപക്ഷ ഭേദമന്യേ ജീവനക്കാരുടെ യൂണിയനുകള്‍ ആരോപിക്കുന്നുണ്ട്‌. ജീവനക്കാരുടെ എണ്ണം കൂടുമ്പോഴുള്ള പാര്‍പ്പിട സമുച്ചയത്തിനായി ഗാസിയാബാദ്‌, നോയ്‌ഡ, ഗ്രേയ്‌റ്റര്‍ നോയ്‌ഡ, ഹരിയാണ എന്നിവിടങ്ങളില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങാനാണ്‌ റസിഡന്റ്‌ കമ്മിഷണറുടെ ശുപാര്‍ശ. ഇപ്പോഴുള്ള ഭൂമിയില്‍ തന്നെ പാര്‍പ്പച െസമുച്ചയത്തിനു പദ്ധതിയുണ്ട്‌. അത്‌ നിലനില്‍ക്കെയാണ്‌, പുതുതായി ഭൂമി വാങ്ങുന്ന തിനുള്ള നീക്കം നടത്തുന്നത്‌. ഇത്‌ സര്‍ക്കാരിന്‌ അധിക ബാധ്യതയുണ്ടാക്കും. ഇക്കാര്യം പരിഗണിക്കാതെയാണ്‌ ഉദ്യോഗസ്ഥതലത്തിലുള്ള ഇപ്പോഴത്തെ നീക്കം..

തിരുവനന്തപുരം
29.08.2014

***