ഇടുക്കി എം.പിയെ കൈയ്യേറ്റം ചെയ്‌ത നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ഇടുക്കി എം.പി അഡ്വ.ജോയ്‌സ്‌ ജോര്‍ജ്ജിനെ കൈയ്യേറ്റം ചെയ്‌ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇടുക്കി ഡി.സി.സി പ്രസിഡന്റ്‌ റോയി.കെ. പൗലോസാണ്‌ ശനിയാഴ്‌ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ സാന്നിധ്യത്തില്‍ എം.പിയെ കൈയ്യേറ്റം ചെയ്‌തത്‌. മലയോര ഹൈവേയുടെ ഭാഗമായുള്ള കലുങ്കുകള്‍ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റിയതിനെതിരെ ജോയ്‌സ്‌ ജോര്‍ജ്ജ്‌ എം.പി നിരാഹാരസമരം നടത്തിയിരുന്നു. ഇതിന്റെ ഒത്തുതീര്‍പ്പ്‌ വ്യവസ്ഥ പ്രകാരം സ്ഥലം സന്ദര്‍ശിച്ച്‌ ജനപ്രതിനിധികളുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ചര്‍ച്ച നടത്തേണ്ടതായിരുന്നു. എന്നാല്‍ ചര്‍ച്ച ചെയ്യാതെ മന്ത്രി പോവുന്ന ഘട്ടത്തില്‍ പോവുകയാണോ എന്ന്‌ എം.പിയും എം.എല്‍.എ എസ്‌. രാജേന്ദ്രനും ചോദിച്ചു ഈ അവസരത്തിലാണ്‌ ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കൈയ്യേറ്റം നടന്നത്‌. ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുക എന്നത്‌ ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്‌. ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ ഇടപെടുമ്പോള്‍ അവരെ കൈയ്യേറ്റം ചെയ്യുന്ന നടപടി യാതൊരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്തതാണ്‌. ഈ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്‌. ജനകീയ ആവശ്യങ്ങള്‍ക്കുവേണ്ടി ജനപ്രതിനിധികള്‍ ഇടപെടുമ്പോള്‍ അത്‌ അടിച്ചമര്‍ത്തുന്ന ശൈലി രാഷ്‌ട്രീയ പ്രബുദ്ധമായ കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്

തിരുവനന്തപുരം
05.10.2014
 

***