പാമോലിന്‍ കേസിലെ ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരം:സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

പാമോലിന്‍ കേസിലെ ഹൈക്കോടതി വിധി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്.സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്‌ടപ്പെട്ടിരിക്കുകയാണ്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കേസില്‍നിന്നും രക്ഷിക്കാനുള്ള വഴിവിട്ട നടപടിയായിരുന്നു പാമോലിന്‍ കേസ്‌ പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനം. പാമോലിന്‍ ഇറക്കുമതിയിലൂടെ സംസ്ഥാന ഖജനാവിന്‌ നഷ്‌ടം വരുത്തിയ 1981 ലെ യു.ഡി.എഫ്‌ സര്‍ക്കാരില്‍ ഉമ്മന്‍ചാണ്ടി ധനകാര്യമന്ത്രിയായിരുന്നു. ഇറക്കുമതിക്കും 15 ശതമാനം കമ്മീഷനും തീരുമാനമെടുത്തത്‌ ധനമന്ത്രിയുടെ ഒപ്പിന്റെ ബലത്തിലാണ്‌. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം ലംഘിച്ചായിരുന്നു ഇറക്കുമതി. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തമാക്കിയ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ തിരുവനന്തപുരത്തെ വിജിലന്‍സിന്റെ പ്രത്യേക കോടതി തള്ളിയതിനെത്തുടര്‍ന്ന്‌ ജഡ്‌ജിക്കെതിരെ ഉണ്ടായ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഓര്‍ക്കേണ്ടതാണ്‌. ഭാവിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉണ്ടാകാനിടയുള്ള വിധി തടയുന്നതിനാണ്‌ പാമോലിന്‍ കേസ്‌ തന്നെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. ഈ നീക്കത്തിനാണ്‌ ഹൈക്കോടതി പ്രഹരമേല്‍പ്പിച്ചിരിക്കുന്നത്‌. നീതിന്യായ സംവിധാനത്തെയും രാഷ്‌ട്രീയത്തിലെ സദാചാരമൂല്യങ്ങളേയും ലംഘിക്കുന്ന ഭരണനടപടിക്കേറ്റ തിരിച്ചടിയാണ്‌ ഹൈക്കോടതി വിധി.

തിരുവനന്തപുരം
08.01.2015

***