സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന- 26.02.2015

 കേന്ദ്ര റെയില്‍വെ ബഡ്ജറ്റ് കേരളത്തെ സംബന്ധിച്ചെടുത്തോളം അങ്ങേയറ്റം നിരാശാ ജനകമാണ്. സ്വാകാര്യവല്‍ക്കരണ നയത്തില്‍ ഊന്നി നില്‍ക്കുന്ന ബഡ്ജറ്റ് പൊതു നിക്ഷേപത്തെ ഇല്ലാതാക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയ പദ്ധതികളുടെ 50 ശതമാനം ചിലവ് സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന നിലപാടും കേരളത്തിന് കനത്ത തിരിച്ചടിയാണ്. ചരക്ക് കൂലിയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്യും. റെയില്‍വെ സോണ്‍ എന്ന കേരളത്തിന്റെ ചിരകാല ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. 

 
കേരളത്തിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങളൊന്നും നിറവേറ്റുന്നതിനുള്ള നടപടിയും ഉണ്ടായിട്ടില്ല. ചേര്‍ത്തല വാഗണ്‍ ഫാക്ടറി, റെയില്‍വെ മെഡിക്കല്‍ കോളേജ്, നേമത്തെ കോച്ചിംഗ് ഡിപ്പോ ഇവയൊന്നും പരിഗണിക്കുക പോലും ചെയ്തിട്ടില്ല. പാലക്കാട് കോച്ച് ഫാക്ടറിക്കാകട്ടെ കേവലം 5 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. 144 കോടി സ്വാകാര്യ മേഖലയില്‍ നിന്നും ഉണ്ടാക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ഇതിലുള്ളത്. കേരളത്തിന്റെ റെയില്‍വെ വികസനത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യ വികസനത്തിന് തികഞ്ഞ അവഗണനയാണ് ഉണ്ടായിട്ടുള്ളത്. 450 കോടി ആവശ്യമുള്ള കായംകുളം- എറണാകുളം പാത വികസനത്തിന് 153 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്.
 
പുനലൂര്‍- ചെങ്കോട്ട പാതയുടെയും ഗുരവായൂര്‍- തിരുന്നാവായ പാതയുടെയും അങ്കമാലി- ശബരി പാതയുടെയും സ്ഥിതിയും വ്യത്യസ്തമാല്ല. നഞ്ചങ്കോട് - നിലമ്പൂര്‍ പാതയുടെ ഒന്നാം ഘട്ടമായ നഞ്ചങ്കോട്-സുല്‍ത്താന്‍ ബത്തേരി പാതയുടെ പകുതി സംസ്ഥന സര്‍ക്കാര്‍ വഹിക്കാം എന്ന് ഏറ്റിറ്റും അത് പരിഗണിക്കുക പോലും ഉണ്ടായില്ല. പുതിയ ട്രെയിനുകളും പാതകളും പിന്നീട് പ്രഖ്യാപിക്കുമെന്നാണ് മന്ത്രി പറഞ്ഞിട്ടുള്ളത്.
 
ഈ സാഹചര്യത്തില്‍ കേരളത്തിന് അതില്‍ എന്തെങ്കിലും പ്രതീക്ഷിക്കേണ്ടതില്ല. റെയില്‍വെ ബഡ്ജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിച്ച അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം


തിരുവനന്തപുരം,
26-02-2015

***