ആര്‍.എസ്‌.എസിന്റെ കിരാത വാഴ്‌ചക്കെതിരെ ജനാധിപത്യ വിശ്വാസികളെല്ലാം ഒന്നിക്കണം:സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-02.03.2015

സംസ്ഥാനത്തുടനീളം ആര്‍.എസ്‌.എസ്‌ ക്രിമിനല്‍ സംഘം നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളെല്ലാം ഒന്നിക്കണം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്‌ചക്കുള്ളില്‍ ഒരു വീട്ടമ്മ ഉള്‍പ്പെടെ മൂന്ന്‌ സി.പി.ഐ (എം) പ്രവര്‍ത്തകരാണ്‌ ആര്‍.എസ്‌.എസ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്‌. ചിറ്റാരിപ്പറമ്പില്‍ സി.പി.ഐ (എം) ചുണ്ടയില്‍ ബ്രാഞ്ചംഗവും ദേശാഭിമാനി ഏജന്റുമായ വാഴയില്‍ പ്രേമനെ കാലുകള്‍ വെട്ടിമാറ്റിയിട്ടാണ്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തിയത്‌. വീടിനുനേരെ ആര്‍.എസ്‌.എസുകാര്‍ നടത്തിയ ബോംബാക്രമണത്തില്‍ പരിക്കേറ്റ കണ്ണൂര്‍ ജില്ലയിലെ എരുവട്ടി വെണ്ടുട്ടായി വൈഷ്‌ണവത്തില്‍ സി. സരോജിനി കൊല്ലപ്പെട്ടതും കഴിഞ്ഞ ദിവസമാണ്‌. കേരള ചരിത്രത്തില്‍ ഇത്തരമൊരു സംഭവം കേട്ടുകേള്‍വി പോലുമില്ലാത്തതാണ്‌.

ആര്‍.എസ്‌.എസിന്റെ കൊലപാതക പരമ്പരയിലെ ഒടുവിലത്തെ സംഭവമാണ്‌ തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി തിരുനെല്ലൂരില്‍ ഷിഹാബിന്റെ കൊലപാതകം. സുഹൃത്തുമൊത്ത്‌ ബൈക്കില്‍ വീട്ടിലേക്ക്‌ പോവുകയായിരുന്ന ഷിഹാബിനെ കാറിലെത്തിയ അക്രമിസംഘം ഇടിച്ചു വീഴ്‌ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഷിഹാബിന്റെ സഹോദരനെ 2006 ജനുവരി 20-നാണ്‌ ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ അടക്കമുള്ളവര്‍ ചേര്‍ന്ന്‌ കൊലപ്പെടുത്തിയത്‌. ഒരു കുടുംബത്തിലെ രണ്ടുപേരാണ്‌ ആര്‍.എസ്‌.എസ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. 2013 ല്‍ എസ്‌.എഫ്‌.ഐ മണലൂര്‍ ഏരിയാ ജോയിന്റ്‌ സെക്രട്ടറിയും സി.പി.ഐ (എം) അംഗവുമായ ഫാസിലും കൊലപ്പെട്ടതും ഈ പ്രദേശത്തിന്‌ അടുത്ത്‌ തന്നെയാണ്‌.

ആര്‍.എസ്‌.എസ്‌ കൊലയാളി സംഘത്തിന്റെ ഭീകരതാണ്ഡവത്തിന്റെ ഭാഗമായാണ്‌ ഒരു വീട്ടമ്മ ഉള്‍പ്പെടെ മൂന്നുപേരുടെ ജീവന്‍ പൊലിഞ്ഞുപോയത്‌. ഈ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം സാംസ്‌കാരിക കേരളത്തില്‍ നിന്ന്‌ ഉയര്‍ന്നുവരേണ്ടതാണ്‌. എന്നാല്‍ ഇത്തരം ഭീകരതകളെ തിരസ്‌കരിക്കാനാണ്‌ വലതുപക്ഷ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. സി.പി.ഐ (എം)നെതിരായി കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന്‌ മുന്നിട്ടിറങ്ങുന്നവര്‍ ഇത്തരം ദാരുണസംഭവങ്ങള്‍ക്ക്‌ നേരെ കണ്ണടച്ചു കളയുന്നത്‌ ജനാധിപത്യസമൂഹത്തിന്റെ മുന്നോട്ടുപോക്കിന്‌ തന്നെ തടസം സൃഷ്‌ടിക്കും.

യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 23 സി.പി.ഐ (എം) പ്രവര്‍ത്തകരാണ്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്‌. അക്രമകാരികള്‍ക്ക്‌ അഴിഞ്ഞാടുന്നതിന്‌ അവസരമൊരുക്കുന്ന യു.ഡി.എഫ്‌ സര്‍ക്കാരിന്റെ നയമാണ്‌ ഈ സാഹചര്യം നമ്മുടെ നാട്ടില്‍ സൃഷ്‌ടിച്ചത്‌. നാദാപുരത്തെ ഷിബിനെ കൊലപ്പെടുത്തിയത്‌ ഭരണകക്ഷിയായ മുസ്ലീംലീഗാണ്‌. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ ശേഷമാണ്‌ ഈ സംഭവത്തിലെ കൊലപാതകികളെ അറസ്റ്റ്‌ ചെയ്യാന്‍ പോലീസ്‌ തയ്യാറായത്‌.

വീട്ടമ്മമാരെ പോലും കൊലപ്പെടുത്തുന്ന ആര്‍.എസ്‌.എസിന്റെ കിരാത വാഴ്‌ചക്കെതിരായി ജനങ്ങളെ അണിനിരത്തി അക്രമകാരികളെ ഒറ്റപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ സി.പി.ഐ (എം) നേതൃത്വം നല്‍കും. അതിന്‌ കേരളത്തിലെ ജനങ്ങളുടെ മുഴുവന്‍ പിന്തുണ ഉണ്ടാവണം.

ആര്‍.എസ്‌.എസിന്റെ കിരാത വാഴ്‌ചക്കെതിരായി ജനങ്ങളെ അണിനിരത്തി അക്രമകാരികളെ ഒറ്റപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ സി.പി.ഐ (എം) നേതൃത്വം നല്‍കും.

തിരുവനന്തപുരം
02.03.2015

***