കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി റബ്ബര്‍കര്‍ഷകരേയും, മത്സ്യത്തൊഴിലാളികളേയും സന്ദര്‍ശിച്ച് നടത്തിയ പ്രഖ്യാപനങ്ങള്‍ വെറും തട്ടിപ്പാണ്.
ആലുവാ പാലസില്‍ വെച്ച് വിവിധ കര്‍ഷക സംഘടനാ പ്രതിനിധികളെ കണ്ട് റബ്ബര്‍ വിലയിടിവിന്റെ കാര്യത്തില്‍ ഉല്‍കണ്ഠ പ്രകടിപ്പിക്കുകയും പ്രശ്നം പരിഹരിക്കാന്‍ താന്‍ നേരിട്ട് തന്നെ ഇടപെടുമെന്ന് പ്രഖ്യാപിച്ചത് വെറും തട്ടിപ്പ് മാത്രമാണ്.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ മത്സ്യബന്ധനം, വിദേശ കപ്പലുകള്‍ക്ക് തീറെഴുതിയ ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഫലമായി ആശങ്കയില്‍ കഴിയുന്ന മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടി രാഹുല്‍ ഗാന്ധി മുതലക്കണ്ണീരൊഴുക്കുന്നത് കാപട്യമാണ്. ഡോ. മീനാകുമാരി കമ്മിറ്റിയെ നിയോഗിച്ചതും കടല്‍ സമ്പത്ത് വിദേശ കുത്തകകള്‍ക്ക് അടിയറ വെക്കാന്‍ അവസരമൊരുക്കിയതും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരാണ്.
ഇപ്പോഴത്തെ ബിജെപി സര്‍ക്കാര്‍, യുപിഎ നയം തന്നെ തുടരുകയാണ് ചെയ്യുന്നത്. ഇതെല്ലാം അറിയാവുന്ന മത്സ്യതൊഴിലാളികളെ കമ്പളിപ്പിക്കാനാണ്, രാഹുല്‍ ഗാന്ധിയുടെ പുതിയ വേഷം കെട്ടല്‍ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യകതമാക്കി.
മൂന്ന് വര്‍ഷം മുമ്പ് ഒരു കിലോ റബ്ബറിന് 245 രൂപയിലധികം വില ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കേവലം 100-110 രൂപ മാത്രമാണ് ലഭിക്കുന്നത്. 12 ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ റബ്ബര്‍ വിലയിടിവ് മൂലം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ബാങ്കുകളില്‍ നിന്നെടുത്ത ലോണുകള്‍ കൃത്യമായി അടയ്ക്കാനോ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് നിര്‍വഹിക്കാനോ വീടുകളുടെ അറ്റകുറ്റപണി നടത്താനോ നിര്‍വാഹമില്ലാതെ റബ്ബര്‍ കര്‍ഷകര്‍ അതീവ വിഷമ വൃത്തത്തിലാണ്. യുപിഎ ഗവണ്‍മെന്റിന്റെ ഭരണ കാലത്താണ് ആസിയാന്‍ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെച്ചത്.
ആസിയാന്‍ കരാര്‍ കേരളത്തിലെ കാര്‍ഷികമേഖലയെ അതീവഗൗരവമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് സി.പി.ഐ (എം) ഉം എല്‍.ഡി.എഫും വിവിധ കര്‍ഷക സംഘടനകളും അന്ന് രംഗത്ത് വന്നിരുന്നു. ആസിയാന്‍ കരാറില്‍ ഒപ്പുവെക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ഇതിനെതിരെ സംസ്ഥാന വ്യാപകമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ മനുഷ്യചങ്ങല ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ അന്ന് കേന്ദ്രഗവണ്‍മെന്റും ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനകാര്യമന്ത്രി കെ.എം.മാണിയും ഉള്‍പ്പെടെ പറഞ്ഞിരുന്നത് റബ്ബര്‍ സംരക്ഷിത പട്ടികയിലാണെന്നും അതിനാല്‍ ഒരു രീതിയിലും കരാര്‍ റബ്ബര്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കില്ലെന്നുമാണ്. ഇതിനെല്ലാം നേതൃത്വം നല്‍കിയത് അന്നത്തെ യുപിഎ ഗവണ്‍മെന്റും കോണ്‍ഗ്രസുമാണെന്നിരിക്കെ ഇപ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വൃഥാശ്രമമാണ് നടത്തുന്നത്.
കിലോവിന് 150 രൂപ നിരക്കില്‍ റബ്ബര്‍ ശേഖരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നെങ്കില്‍ പരിമിതമായ ഈ വിലയ്ക്ക് പോലും കര്‍ഷകരില്‍ നിന്നും റബ്ബര്‍ ശേഖരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ മൂന്നും നാലും ലക്ഷം ടണ്‍ റബ്ബറും റബ്ബര്‍ അധിഷ്ഠിത വ്യാവസായിക ഉല്‍പന്നങ്ങളും നിര്‍ലോഭമായി ഇറക്കുമതി ചെയ്തതുമൂലമാണ് ഇപ്പോള്‍ ഈ വിലയിടിവ് ഉണ്ടായിട്ടുള്ളത്. കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് മുന്‍ ഗവണ്‍മെന്റ് ഈ നയം സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ കേന്ദ്രത്തിലുള്ള മോഡി സര്‍ക്കാരും ഇതേനയം തന്നെയാണ് തുടരുന്നത്. നിലവില്‍ 25 ശതമാനമാണ് റബ്ബറിന്റെ ഇറക്കുമതി ചുങ്കം.
വിദേശ മാര്‍ക്കറ്റില്‍ ആര്‍.എസ്.എസ്-4 റബ്ബറിന് 120 രൂപയാണ് വില. ഒരു കിലോ റബ്ബര്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കമ്പനികള്‍ക്ക് 150 രൂപ വിലയാകും. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ റബ്ബറിന്റെ വില ഉയരേണ്ടതാണ്. റബ്ബര്‍ സെസ് ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകരില്‍ നിന്നും ശേഖരിച്ച 1000 കോടിയോളം രൂപയും നാണ്യവിളമേഖലയെ സഹായിക്കാന്‍ നീക്കിവെച്ച 1100 കോടി രൂപയും ചെലവാകാതെ നീക്കിയിരിപ്പുണ്ട്.
പ്രസ്തുത തുക ഉപയോഗിച്ച് റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റും റബ്ബര്‍ ശേഖരിക്കാന്‍ അടിയന്തരമായും കേരള ഗവണ്‍മെന്റും തയ്യാറാകണം. റബ്ബര്‍ വിലയിടിവിനെതിരെ കര്‍ഷക സംഘവും വിവിധ കര്‍ഷക സംഘടനകളും നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നതാണ്. തുലോം പരിമിതമായ, 5 ശതമാനം ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാനേ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറായിട്ടുള്ളൂ. റബ്ബര്‍ മേഖലയിലെ ഈ രൂക്ഷമായ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ പ്രക്ഷോഭങ്ങള്‍ക്ക് കര്‍ഷക സംഘടനകള്‍ മുന്നോട്ട് വരണമെന്നും, റബ്ബര്‍ മേഖലകളിലെ പാര്‍ടി ഘടകങ്ങള്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്യുന്നു.
തിരുവനന്തപുരം
29.05.2015
***