സി.പി.ഐ (എം) സംസ്ഥാന സെക്രേട്ടറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-16.06.2015

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കുന്നതിനുള്ള സൗകര്യം അടിയന്തരമായി ഏര്‍പ്പെടുത്തണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന്‌ ഏതാനും മാസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒക്‌ടോബറില്‍ തെരഞ്ഞെടുപ്പ്‌ നടക്കുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്‌. അപ്പോഴേക്കും തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാവേണ്ടതുണ്ട്‌. എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം ഉറപ്പുവരുത്തി കുറ്റമറ്റ രീതിയില്‍ വോട്ടര്‍പട്ടിക തയ്യാറാക്കുക എന്നത്‌ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്‌. അതിനായി നിലവിലുള്ള കരട്‌ വോട്ടര്‍പട്ടികയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനും നിലവിലുള്ളവയില്‍ ഭേദഗതി വരുത്തുന്നതിനുള്ള നടപടികളും ഉടന്‍ സ്വീകരിക്കേണ്ടതുണ്ട്‌.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതിനുള്ള ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌. അശാസ്‌ത്രീയമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിഭജിച്ചതിന്‌ പുറമെ വാര്‍ഡ്‌ വിഭജനത്തെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കാന്‍ ചുമതലപ്പെട്ട സെക്രട്ടറിമാരെ യു.ഡി.എഫ്‌ താല്‍പര്യപ്രകാരം സ്ഥലം മാറ്റുകയും നിര്‍ബന്ധിച്ച്‌ ലീവ്‌ എടുപ്പിക്കുകയും ചെയ്‌തിരിക്കുകയാണ്‌. ഇവര്‍ക്ക്‌ പകരമായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതെന്തും ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ചാര്‍ജ്ജ്‌ നല്‍കുകയും ചെയ്യുകയാണ്‌. ഇത്‌ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌.

വോട്ടര്‍പട്ടികയില്‍ പുതിയ പേരുകള്‍ ചേര്‍ത്ത്‌ കുറ്റമറ്റതാക്കുന്നതിനുള്ള തീയതി അടിയന്തരമായി പ്രഖ്യാപിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. ഒപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിനുള്ള ഇടപെടലുകളില്‍ നിന്ന്‌ സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇടപെടണം.

തിരുവനന്തപുരം
16.06.2015

* * *