വിമാന സര്‍വ്വീസുകള്‍ റദ്ദുചെയ്‌തതിനെതിരേ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

തിരുവനന്തപുരം
25.09.2012

കേരളത്തില്‍നിന്ന്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ 168 സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ സെപ്‌തംബര്‍ 28 ന്‌ വിമാനത്താവളങ്ങളിലേക്ക്‌ ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും മാര്‍ച്ച്‌ സംഘടിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചു. എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ ഈ സമരത്തില്‍ പങ്കെടുക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലേക്കാണ്‌ മാര്‍ച്ച്‌. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ്‌, വ്യോമയാനവകുപ്പ്‌ മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ എയര്‍ ഇന്ത്യ 168 സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത്‌. ഡിസംബര്‍ വരെ റദ്ദാക്കല്‍ തുടരുമെന്നാണ്‌ അറിയുന്നത്‌. റദ്ദ്‌ ചെയ്‌ത വിമാനസര്‍വ്വീസുകളില്‍ ഏറിയപങ്കും ഷാര്‍ജ, ദുബായ്‌, റിയാദ്‌, ബഹറിന്‍, ദോഹ എന്നിവിടങ്ങളിലേക്കുള്ളതാണ്‌. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന എയര്‍ ഇന്ത്യ കേരളത്തില്‍ നിന്നുള്ള പ്രവാസികളോട്‌ കൊടുംക്രൂരതയാണ്‌ കാണിക്കുന്നത്‌. തിരുവനന്തപുരത്ത്‌ നിന്ന്‌ ആഴ്‌ചയില്‍ 36 സര്‍വീസുകളുണ്ടായിരുന്നത്‌ 7 ആക്കി ചുരുക്കി. കൊച്ചിയില്‍ നിന്ന്‌ 423 യാത്രക്കാരെ വീതം കൊണ്ടുപോകാന്‍ കഴിയുന്ന രണ്ട്‌ ജംബോജെറ്റും, കോഴിക്കോട്‌ കരിപ്പൂരില്‍ നിന്ന്‌ നാലും സര്‍വീസുകള്‍ പിന്‍വലിച്ചിട്ടുണ്ട്‌. ഇതിന്‌ പുറമെ മംഗ്‌ളുരുവില്‍ നിന്ന്‌ ശനിയാഴ്‌ച അബുദാബിക്കുള്ള സര്‍വീസും റദ്ദാക്കി. നേരത്തെ ടിക്കറ്റെടുത്ത ആയിരക്കണക്കിന്‌ യാത്രക്കാര്‍ പ്രതിസന്ധിയിലാണ്‌. സമയത്തിന്‌ ജോലിക്ക്‌ ഹാജരായില്ലെങ്കില്‍ ജോലി നഷ്‌ടപ്പെടും. യാത്രക്കാര്‍ വിമാനത്താവളത്തിലെത്തുമ്പോഴാണ്‌, വിമാനം റദ്ദാക്കിയ വിവരമറിയുന്നത്‌. ഗള്‍ഫ്‌ നാടുകളില്‍ ജോലി ചെയ്യുന്ന മലയാളികളായ പതിനായിരക്കണക്കിനാളുകളുടെ ജീവിതം കൊണ്ട്‌ പന്താടുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. നാട്ടില്‍ ബന്ധുക്കളെ കാണാനും, നാട്ടില്‍ നിന്ന്‌ തിരിച്ച്‌ ജോലി സ്ഥലത്തേക്ക്‌ പോകാനുമാകാതെ കഷ്‌ടപ്പെടുന്ന മലയാളികളുടെ വേദന മനസ്സിലാക്കാന്‍ കേന്ദ്രസര്‍ക്കാരിനോ, എയര്‍ ഇന്ത്യാ മാനേജുമെന്റിനോ കഴിയുന്നില്ല. കഴിഞ്ഞ ഓണം-പെരുനാള്‍ സമയത്ത്‌, എയര്‍ ഇന്ത്യ സര്‍വീസ്‌ ചുരുങ്ങുകയും സ്വകാര്യവിമാനകമ്പികളും എയര്‍ ഇന്ത്യയും വിമാനചാര്‍ജ്ജ്‌ കുത്തനെ വര്‍ദ്ധിപ്പിക്കുകയും ചെയ്‌തിരുന്നു. പതിനായിരക്കണക്കിന്‌ പ്രവാസികള്‍ ഈ പകല്‍കൊള്ളയ്‌ക്കിരയായി. കേരളീയരുടെ ഈ യാതനകള്‍ കണ്ടിട്ടും യു.ഡി.എഫ്‌ സര്‍ക്കാര്‍ അനങ്ങുന്നില്ല. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്ന്‌ അര ഡസന്‍ മന്ത്രിമാരും സംസ്ഥാനത്ത്‌ നിന്നുള്ള ഭൂരിപക്ഷം യു.ഡി.എഫ്‌ എം.പിമാരും, പ്രതിസന്ധിയില്‍ ഇടപെട്ട്‌ കേരളീയര്‍ക്ക്‌ ആശ്വാസം നല്‍കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്‌. പ്രവാസികള്‍ കേരള സമ്പദ്‌ഘടനയുടെ നട്ടെല്ലാണെന്ന്‌, എമര്‍ജിംഗ്‌ കേരളയുടെ ഉദ്‌ഘാടനവേദിയില്‍ പ്രസംഗിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകളിലും ആത്മാര്‍ത്ഥതയുടെ കണികപോലുമില്ല. സംസ്ഥാനത്തോടുള്ള ഈ യുദ്ധപ്രഖ്യാപനത്തെ കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ല. കേരള ജനതയുടെ കടുത്ത പ്രതിഷേധം ഉയര്‍ന്നുവരണം. ഈ പശ്ചാത്തലത്തിലാണ്‌ മൂന്ന്‌ വിമാനത്താവളങ്ങളിലേക്കുള്ള ബഹുജനമാര്‍ച്ച്‌ നടത്തുന്നത്‌. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവര്‍ തിരുവനന്തപുരത്തും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ നെടുമ്പാശ്ശേരിയിലും, മലപ്പുറും, കോഴിക്കോട്‌, പാലക്കാട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ നിന്നുള്ളവര്‍ കോഴിക്കോടുമാണ്‌ മാര്‍ച്ചില്‍ പങ്കെടുക്കേണ്ടത്‌. തിരുവനന്തപുരത്ത്‌ പിണറായി വിജയന്‍, നെടുമ്പാശ്ശേരിയില്‍ വി.എസ്‌. അച്യുതാനന്ദന്‍, കോഴിക്കോട്‌ കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവര്‍ മാര്‍ച്ച്‌ ഉല്‍ഘാടനം ചെയ്യും.
* * *