ഇടതുപക്ഷ ജനാധിപത്യമുന്നണി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും

 കേരളത്തിന്റെ ജനവികാരം യു.ഡി.എഫിനെ തൂത്തെറിയാനും ബിജെപിക്ക്‌ അര്‍ഹിക്കുന്ന മറുപടി നല്‍കാനും ഭാവി കേരളത്തിന്റെ കടിഞ്ഞാണ്‍ എല്‍ഡി. എഫിനെ ഏല്‍പ്പിക്കാനുമുള്ളതാണെന്ന്‌ വ്യക്തമായിരിക്കുന്നു.

ഇതുവരെ പുറത്തുവന്ന എല്ലാ സര്‍വ്വേകളും എല്‍.ഡി.എഫിന്‌ ഉജ്ജ്വല മുന്നേറ്റമാണുണ്ടാവുക എന്ന്‌ ഉറപ്പിക്കുന്നു. എല്‍.ഡി.എഫ്‌ തരംഗമാണ്‌ കേരളത്തിലങ്ങോളമിങ്ങോളം ദൃശ്യമാകുന്നത്‌. ഈ മേല്‍ക്കയ്യില്‍ വിള്ളല്‍ വീഴ്‌ത്താന്‍ ആസൂത്രിതമായ നീക്കങ്ങളാണ്‌ ഉണ്ടാകുന്നത്‌.

സംസ്ഥാന വ്യാപകമായി ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാജ നോട്ടീസുകള്‍ പ്രചരിപ്പിക്കുന്നു. പണവും മദ്യവും ഒഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. വ്യാജ ആക്രമണ കഥകള്‍ ഉണ്ടാക്കുന്നു. വോട്ടു ചോദിച്ചു ഒരു വീട്ടില്‍ ചെന്ന്‌, വീട്ടുകാരോട്‌ വഴക്കിട്ട ശേഷം താന്‍ ആക്രമിക്കപ്പെട്ടു എന്ന്‌ കഥയുണ്ടാക്കിയ ഒരു സ്ഥാനാത്ഥി നടത്തിയ നാടകവും അതില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കം യു.ഡി.എഫ്‌ നേതൃത്വം പ്രതികരിച്ച രീതിയും സൂചിപ്പിക്കുന്നത്‌ എന്ത്‌ വൃത്തികേടും അവസാന നിമിഷത്തില്‍ കാണിക്കാന്‍ യു.ഡി.എഫ്‌ തയാറെടുത്തിരിക്കുന്നു എന്നാണ്‌.

ഇത്തരം നീക്കങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണം എന്ന്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരോടും അനുഭാവികളോടും അഭ്യര്‍ത്ഥിക്കുന്നു. ഒരു തരത്തിലുമുള്ള പ്രകോപനങ്ങളിലും പെടാതെ, എതിരാളികളുടെ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ്‌ പരമാവധി വോട്ടുകള്‍ അഴിമതിക്കും വര്‍ഗീയ ഭീഷണിക്കും എതിരെ പോള്‍ ചെയ്യിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം.