പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ച നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. പെട്രോളിന്‌ ലിറ്ററിന്‌ 70 പൈസയും ഡീസലിന്‌ ലിറ്ററിന്‌ 50 പൈസയുമാണ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്‌തുക്കളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധന സ്ഥിതി കൂടുതല്‍ രൂക്ഷമാക്കും. പാവപ്പെട്ടവരുടെ ജീവിതം വഴിമുട്ടിക്കുന്ന നടപടികളാണ്‌ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നയം മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. പെട്രോള്‍ - ഡീസല്‍ വില നിയന്ത്രണം നീക്കം ചെയ്‌തശേഷം സ്വകാര്യ കുത്തകകളുടെ താല്‍പ്പര്യമനുസരിച്ച്‌ അടിക്കടി വില വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ്‌ സ്വീകരിച്ചുവരുന്നത്‌. പാചകവാതക വിലയും ഇതുപോലെ വര്‍ദ്ധിച്ചുവരുന്നു. രാഷ്‌ട്രത്തിന്റെ സമ്പത്തായ പ്രകൃതിവാതകം കയ്യടക്കാനും ഭീമമായ ലാഭം നേടിയെടുക്കാനും റിലയന്‍സ്‌ പോലുള്ള വന്‍കിട കുത്തകകള്‍ക്ക്‌ അവസരമൊരുക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ . ജനങ്ങളെ കൊള്ളയടിക്കുന്ന പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധനവിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്തണം.

തിരുവനന്തപുരം
01.08.2013