പ്രാഥമിക കാര്‍ഷിക വായ്‌പ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ സഹകരണ സ്ഥാപനങ്ങളില്‍ നിന്നുള്ള കാര്‍ഷിക-ഭവന വായ്‌പകള്‍ക്കുള്ള പണയാധാര രജിസ്‌ട്രേഷനും, ഗഹാനും, ഗഹാന്‍ റിലീസിനും, വാല്യുവിന്റെ രണ്ട് ശതമാനം പ്രത്യേക ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം.
കാര്‍ഷിക-ഭവന-വിവാഹ ആവശ്യങ്ങള്‍ക്കായി വസ്‌തു ഈടില്‍ സഹകരണ സംഘങ്ങളില്‍ നിന്നും വായ്‌പയെടുക്കുന്ന സാധാരണ ജനവിഭാഗങ്ങള്‍ക്ക്, നിലവില്‍ ഈടാക്കി വരുന്ന മറ്റ് ഫീസുകളോടൊപ്പം രജിസ്‌ട്രേഷന്‍ ഫീസ് കൂടി ഏര്‍പ്പെടുത്തുന്നതോടെ ആറ് ശതമാനം തുക വായ്‌പാതുകയില്‍ കുറവു വരുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്. ഇതിനുള്‍പ്പെടെ പലിശയും നല്‍കേണ്ടി വരും. നികുതി വകുപ്പ് അസാധാരണ ഗസറ്റായി പുറപ്പെടുവിച്ച നോട്ടിഫിക്കേഷനിലൂടെയാണ് പുതിയ ഫീസ് നിരക്ക് ഒക്‌ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ കൊണ്ടു വന്നിരിക്കുന്നത്.
കാര്‍ഷിക വികസനബാങ്കിനോ ഒരു പ്രാഥമിക സഹകരണബാങ്കിനോ അനുകൂലമായി ഒരു സാധുവായ പണയാധാരത്തിന്റെ എല്ലാ സ്വഭാവങ്ങളും ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഒരു കടക്കാരന്‍ അയാള്‍ക്ക് നല്‍കപ്പെട്ട വായ്‌പയുടെ അടവ് ഉറപ്പിലേക്ക് സ്ഥാവരജംഗമ സ്വത്തുക്കളില്‍ ഒരു പ്രതിജ്ഞാപത്രം സൃഷ്ടിച്ചാല്‍ മതി എന്ന നിലയില്‍ ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത് സാധാരണക്കാരെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു. ഗഹാന്‍ സമ്പ്രദായ പ്രകാരമുള്ള രജിസ്‌ട്രേഷനും റിലീസിങ്ങിനും പുതിയവ്യവസ്ഥ പ്രകാരം കടക്കാരന്‍ ഫീസ് അടക്കേണ്ടി വരും. പ്രസ്‌തുത നിയമവ്യവസ്ഥയുടെ അന്തഃസത്തയ്‌ക്ക് എതിരായിട്ടുള്ളതാണിത്.
സംസ്ഥാനത്തെ പ്രാഥമിക-ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകൾ, പ്രാഥമിക കാര്‍ഷിക വികസന ബാങ്കുകൾ, പ്രാഥമിക ഹൗസിംഗ് സൊസൈറ്റികൾ, അര്‍ബന്‍ ബാങ്കുകള്‍ തുടങ്ങി 3600ഓളം വരുന്ന സഹകരണ സ്ഥാപനങ്ങളെ വസ്‌തു ഈടിന്മേല്‍ വിവിധ വായ്‌പകള്‍ക്ക് ആശ്രയിക്കുന്ന പാവപ്പെട്ട ജനവിഭാഗങ്ങളെയും സഹകരണ മേഖലയേയും ഗുരുതരമായി ബാധിക്കും.
ആഗോളവല്‍ക്കരണ നയങ്ങള്‍ മുന്നോട്ടു വയ്‌ക്കുന്ന കാഴ്‌ചപ്പാടുകള്‍ക്ക് അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ രൂപ്പീകരിക്കുന്ന നയങ്ങളും അതിന്റെ ഭാഗമായി റിസര്‍വ് ബാങ്കും; നബാര്‍ഡും കൈക്കൊള്ളുന്ന ആപല്‍ക്കരമായ നടപടികളുടെയും തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാരും, സംസ്ഥാനത്തെ സഹകരണസംഘങ്ങളേയും അതിലെ അംഗങ്ങളേയും തകര്‍ക്കുന്ന നിലപാടുകളാണ് കൈക്കൊണ്ടു വരുന്നത്. അത്യന്തം ആപല്‍ക്കരമായ ഈ നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.
തിരുവനന്തപുരം
01.10.2013
* * *