ആധാര്‍ നിര്‍ബന്ധമാക്കരുത്‌ - (കേരള സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം)

വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പോലും സര്‍ക്കാര്‍ അവഗണിക്കുകയാണ്‌. യാതൊരുവിധ നിയമത്തിന്റെയും പിന്‍ബലം ആധാറിനില്ല. യു.ഐ.ഡി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും സ്റ്റാന്റിംഗ്‌ കമ്മിറ്റിയുടെ പരിഗണനയ്‌ക്ക്‌ വിടുകയും ചെയ്‌തു. ഈ ബില്ലിലെ വ്യവസ്ഥകള്‍ നിരാകരിക്കുന്നതാണ്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ അടിച്ചേല്‍പ്പിക്കുകയാണ്‌.

ഗ്യാസ്‌ സബ്‌സിഡിക്ക്‌ ആധാർ-ബാങ്ക്‌ അക്കൗണ്ട്‌ ഡിസംബര്‍ 1 മുതല്‍ നിര്‍ബന്ധിതമാക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരിക്കുകയാണ്‌. ഈ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാനാവുന്നതല്ല. ആ നടപടികളില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്മാറണം. രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക്‌ മാത്രമാണ്‌ ഇതുവരെ ആധാര്‍ കാര്‍ഡ്‌ ലഭിച്ചത്‌. 52 കോടി പേര്‍ എന്‍റോള്‍ ചെയ്‌തതായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മുഴുവന്‍ പേര്‍ക്കും കാര്‍ഡ്‌ ഇതുവരെ ലഭിച്ചിട്ടില്ല. എന്ന്‌ ലഭിക്കുമെന്നും ഉറപ്പില്ല. ബാക്കിയുള്ളവരുടെ നിലയും അനിശ്ചിതത്വത്തിലാണ്‌. ഈ ഘട്ടത്തില്‍ സബ്‌സിഡി, പെന്‍ഷൻ, ക്ഷേമപദ്ധതി തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത്‌ ഒട്ടും ന്യായീകരിക്കത്തക്കതല്ല.

ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ബാങ്ക്‌ അക്കൗണ്ട്‌ ആരംഭിക്കാന്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നു. സീറോ ബാലന്‍സ്‌ അക്കൗണ്ട്‌ തുടങ്ങാന്‍ ബാങ്ക്‌ അനുവദിക്കുന്നില്ല. പല ബാങ്കുകളും 500, 1000 രൂപ വരെ നിക്ഷേപം വാങ്ങിയാണ്‌ എസ്‌.ബി അക്കൗണ്ട്‌ തുടങ്ങുന്നത്‌. നിയുക്ത ബാങ്കുകള്‍ എല്ലാ മേഖലയിലും ഇല്ലാത്തതു മൂലം അക്കൗണ്ട്‌ തുറക്കാന്‍ കഴിയുന്നില്ല. ബാങ്കുകളില്‍ ജോലിഭാരം കൂടുന്നതിനാല്‍ അക്കൗണ്ട്‌ തുറക്കാന്‍ ആറുമാസം വരെ സമയമെടുക്കുന്നു. സംസ്ഥാനത്തെ ക്ഷേമനിധി അംഗങ്ങളെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ തീരുമാനം വല്ലാത്ത വിഷമത്തിലാക്കിയിരിക്കുകയാണ്‌. കേരളത്തില്‍ 68 ലക്ഷം ക്ഷേമനിധി അംഗങ്ങളുണ്ട്‌. ആധാർ-ബാങ്ക്‌-ക്ഷേമനിധി ലിങ്കുചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്‌. എന്‍റോള്‍ ചെയ്‌ത്‌ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ കിട്ടാന്‍ ഓരോരുത്തരും 40 രൂപ വീതം നല്‍കണം. 9 ലക്ഷം ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ഇത്‌ ബാധകമാണ്‌.

കൈത്തൊഴിലാളി-വിദഗ്‌ദ്ധ തൊഴിലാളി ക്ഷേമനിധി, തയ്യല്‍ തൊഴിലാളി ക്ഷേമനിധി, ബാര്‍ബർ, അലക്ക്‌, വീട്ടുവേല, ഈറ്റ, പനമ്പ്‌ തുടങ്ങിയ ചെറിയ ക്ഷേമപദ്ധതികള്‍ കമ്പ്യൂട്ടറൈസ്‌ ചെയ്‌തിട്ടില്ല. ഇവര്‍ക്കും പുതിയ വ്യവസ്ഥ ബാധകമാക്കി യിരിക്കുകയാണ്‌. വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ലഭിക്കുന്ന ക്ഷേമനിധി സ്‌കോളര്‍ഷിപ്പ്‌, വിദ്യാഭ്യാസ ഗ്രാന്റ്‌ എന്നിവയും ആധാറുമായി ബന്ധപ്പെടുത്തും. 2014 ആഗസ്റ്റ്‌ മുതല്‍ റേഷന്‍ സബ്‌സിഡിയും ആധാര്‍ അക്കൗണ്ടിലൂടെയാവും എന്നും സര്‍ക്കാര്‍ പറയുന്നു. ആധാറിനെ കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും ഒരു കാരണവശാലും അംഗീകരിക്കാനാവുന്നതല്ല.

ഗ്യാസ്‌ സിലിണ്ടറിന്‌ സബ്‌സിഡി കിഴിച്ച തുകയാണ്‌ ഇപ്പോള്‍ ഉപഭോക്താവ്‌ ഏജന്‍സിക്ക്‌ നല്‍കേണ്ടത്‌. ആ തുക 450 രൂപയാണ്‌. (കമ്പനികള്‍ തമ്മില്‍ വില വ്യത്യാസം ഉണ്ട്‌). ഡിസംബര്‍ 1 മുതല്‍ ഏജന്‍സിക്ക്‌ മുഴുവന്‍ തുകയും നല്‍കുമ്പോള്‍ മുഴുവന്‍ തുകയ്‌ക്കും 12% തോതില്‍ നികുതി നല്‍കേണ്ടിവരും. വാറ്റിനു പുറമെ സര്‍ചാര്‍ജ്ജും നല്‍കണം. അധികഭാരമാണ്‌ ജനങ്ങള്‍ ചുമക്കേണ്ടിവരുന്നത്‌.

സബ്‌സിഡികള്‍ എല്ലാം ഒഴിവാക്കി, എല്ലാം കമ്പോള ശക്തികള്‍ക്ക്‌ വിട്ടുകൊടുക്കുക എന്ന നയത്തിന്റെ ഫലമായിട്ടാണ്‌ ഇതെല്ലാം സംഭവിക്കുന്നത്‌. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ പ്രത്യാഘാതമാണിത്‌. പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ ജീവിതഭാരം വര്‍ദ്ധിപ്പിക്കുന്നതാണ്‌ ഈ നയങ്ങൾ. ഇത്തരം നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

സ: ഇ.എം.എസ്‌ നഗർ, പാലക്കാട്‌
28.11.2013

* * *