1. കേരള വികസന മേഖലകളിലോരോന്നിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രൂപം നല്‍കിയ നയസമീപനങ്ങളും പരിപാടികളും തിരുത്തി ആഗോളവല്‍ക്കരണ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഈ നടപടികളെ ദീര്‍ഘകാലത്തേക്കുള്ള ഒരു സമഗ്ര നിയോ ലിബറല്‍ അജണ്ടയായി രൂപപ്പെടുത്തുന്നതിനുള്ള പരിശ്രമമാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ 'പദ്ധതി പരിപ്രേക്ഷ്യം 2030' എന്ന രേഖ. ഇടതുപക്ഷം മുന്നോട്ടുവച്ചതും കേരള സമൂഹത്തില്‍ പൊതുവില്‍ അംഗീകാരം നേടിവരുന്നതുമായ ജനകീയ വികസന കാഴ്‌ചപ്പാടിന് കടകവിരുദ്ധമാണ് യുഡിഎഫിന്റെ പരിപ്രേക്ഷ്യം.
2. സാമൂഹ്യ-ക്ഷേമ പുരോഗതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന് പുതിയൊരു വികസന അജണ്ട വേണമെന്ന ആവശ്യം മുന്നോട്ട വെച്ചത് സിപിഐ (എം) ആയിരുന്നു. ഇതു മുന്‍നിര്‍ത്തിയാണ് സ.ഇഎംഎസിന്റെ നേതൃത്വത്തില്‍ 1994-ല്‍ അന്താരാഷ്‌ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. കേരളത്തിന്റെ സാമൂഹ്യക്ഷേമ നേട്ടങ്ങളെ സംരക്ഷിച്ചുകൊണ്ട് സാമ്പത്തിക വളര്‍ച്ചയുടെ വേഗം എങ്ങനെ ഉയര്‍ത്താം എന്നാണ് ആ പഠന കോണ്‍ഗ്രസ് അന്വേഷിച്ചത്. ആയിരത്തിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ട ഈ ബൃഹദ് സംവാദം രൂപം നല്കിയ വികസന അജണ്ടയായിരുന്നു 1996-2001 കാലത്തെ ജനകീയാസൂത്രണത്തിനും മറ്റു വികസന മുന്‍കൈകള്‍ക്കും പ്രേരകമായത്.
3. 1980 കളുടെ അവസാനത്തോടെ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ന്നെന്ന പഠനങ്ങളും അക്കാലത്തു പുറത്തുവന്നു. 70-കളിലെ നിശ്ചലാവസ്ഥയില്‍ നിന്ന് എണ്‍പതുകളുടെ അവസാനം മുതല്‍ വളര്‍ച്ച ദേശീയ ശരാശരിയുടെ മുകളിലായി. പക്ഷെ ഉപഭോകൃത സേവനങ്ങളേയും കെട്ടിട നിര്‍മ്മാണത്തേയും ആസ്‌പദമാക്കിയായിരുന്നു ഈ വളര്‍ച്ച. ഉല്‌പാദന മേഖലകളിലെ മുരടിപ്പ് തുടര്‍ന്നു. അഭ്യസ്‌തവിദ്യരായ യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസൃതമായ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ പരാജയപ്പെട്ടു. ഈ ദൗര്‍ബല്യം മറികടക്കാനുള്ള അന്വേഷണമായിരുന്നു 2005 ലെ രണ്ടാം അന്താരാഷ്‌ട്ര കേരള പഠന കോണ്‍ഗ്രസ്.
4. ഈ പഠന കോണ്‍ഗ്രസ് ഒരു ദശാബ്‌ദം മുമ്പ് രൂപം നല്കിയ വികസന കാഴ്‌ചപ്പാടിനെ ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ പ്രതിബന്ധങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് കൂടുതല്‍ സമഗ്രമാക്കി: വിജ്ഞാനാധിഷ്‌ഠിതവും സേവന പ്രധാനവും വൈദഗ്‌ദ്ധ്യത്തിലൂന്നിയതും മൂല്യവര്‍ദ്ധിതവുമായ വ്യവസായ നാളിലേക്ക് നാം തിരിയണം. ഈ ചുവടുമാറ്റത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ എത്രയും വേഗം സൃഷ്‌ടിക്കണം. അതോടൊപ്പം കൃഷിയേയും പരമ്പരാഗത മേഖലകളേയും നവീകരിക്കുകയും ഇവിടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് സമ്പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും വേണം. പൊതുമേഖലയെ ശക്തിപ്പെടുത്തണം. വികസന പ്രക്രിയ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകണം. സ്‌ത്രീ നീതി ഉറപ്പുവരുത്തണം. പൊതുവിദ്യാഭ്യാസ-ആരോഗ്യാദി സംവിധാനങ്ങളെ സംരക്ഷിക്കണം. ദാരിദ്ര്യത്തിന്റെ തുരുത്തുകള്‍ ഇല്ലാതാക്കണം. ഇതാണ് ഉരുത്തിരിഞ്ഞുവന്ന പുതിയ വികസന കാഴ്‌ചപ്പാട്.
5. എന്നാൽ യു.ഡി.എഫിന്റെ 'പദ്ധതി പരിപ്രേക്ഷ്യം 2030' സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറ പുതുക്കിപ്പണിയുന്നതിനുള്ള ഒറ്റമൂലിയായി കാണുന്നത് വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങളുടെ വാണിജ്യ വല്‍ക്കരണമാണ്. സ്വാശ്രയ കോളേജുകളും സ്വകാര്യ ആശുപത്രികളും വളരുന്നുണ്ടെങ്കിലും മുഖ്യധാരാ ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങളുടെ ലക്ഷ്യം പൊതുജനങ്ങളുടെ വിദ്യാഭ്യാസവും ആരോഗ്യവുമാണ്. ലോക കമ്പോളം ലക്ഷ്യമിട്ട് ഈ മേഖലകളെ അഴിച്ചുപണിയണമത്രെ. മറ്റു സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍ നിന്നും ഉള്ളവര്‍ ചികിത്സയ്‌ക്കും പഠനത്തിനും കേരളത്തെ ആശ്രയിക്കണം. അതിനുവേണ്ടി നമ്മുടെ വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങളെ അന്തര്‍ദേശീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അഴിച്ചുപണിയുമെന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.
6. ഇതിനായി അഞ്ച് ആഗോള വിദ്യാഭ്യാസ-ആരോഗ്യ ഹബ്ബുകള്‍ സ്ഥാപിക്കും. ഈ കേന്ദ്രങ്ങളിലേക്ക് വിദേശ സര്‍വ്വകലാശാലകളേയും ബഹുരാഷ്‌ട്ര ആരോഗ്യ കുത്തകകളേയും നാടന്‍ നിക്ഷേപകരേയും ആകര്‍ഷിക്കും. ഇവിടെ സ്ഥാപിക്കപ്പെടുന്ന സ്ഥാപനങ്ങളെ നിയമം വഴി ഇന്ന് നിലനില്‍ക്കുന്ന വിവിധങ്ങളായ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കും. എല്ലാ ജില്ലകളിലും ഈ ആഗോള കേന്ദ്രങ്ങളുടെ ഉപകേന്ദ്രങ്ങള്‍ തുറക്കും. അങ്ങനെ 2030 ആകുമ്പോഴേക്കും വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ വാണിജ്യാടിസ്ഥാനത്തില്‍ അതിവേഗം വളരുന്ന മേഖലകളായി മാറും. പ്രതിവര്‍ഷം 10 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ഇതു വഴി കേരളം വിജ്ഞാന സമൂഹമായി മാറും. ഇത് ഉല്‍പ്പാദനത്തുറകള്‍ക്ക് ഉത്തേജകമാകും.
7. നാളിതുവരെ വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങള്‍ സംബന്ധിച്ച് കേരളം പുലര്‍ത്തിപ്പോന്ന പുരോഗമന കാഴ്‌ചപ്പാടുകള്‍ക്ക് കടകവിരുദ്ധമാണ് യു.ഡി.എഫിന്റെ സമീപനം. സാമൂഹ്യനീതിയുടേയും മെരിറ്റിന്റേയും നിഷേധമായിരിക്കും വാണിജ്യവല്‍ക്കരണത്തിന്റെ അനന്തരഫലം. പൊതുവിദ്യാഭ്യാസ ആരോഗ്യമേഖലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയുടെ ഫലമായി ജനങ്ങളുടെ വിദ്യാഭ്യാസ-ചികിത്സാവകാശങ്ങള്‍ നിഷേധിക്കപ്പെടും. കേരളത്തിന്റെ ജനാധിപത്യ സാംസ്‌കാരിക പാരമ്പര്യത്തിന്റേയും പൗരബോധത്തിന്റേയും കടയ്‌ക്കല്‍ കത്തിവയ്‌ക്കുന്ന ഒരു നടപടിയായിരിക്കും അത്.
8. കാര്‍ഷികമേഖലയ്‌ക്ക് പ്രതിവര്‍ഷം രണ്ടുശതമാനം വളര്‍ച്ചയേ യു.ഡി.എഫിന്റെ വികസന പരിപ്രേക്ഷ്യത്തില്‍ ലക്ഷ്യമിടുന്നുള്ളൂ. ദേശീയ ശരാശരി പോലും കേരളം ലക്ഷ്യം വയ്‌ക്കുന്നില്ല. കാര്‍ഷിക മേഖലയോടുള്ള വലിയ അവഗണനയാണിത്. ഹൈടെക് കൃഷിരീതികള്‍, കൃഷിയുടെ സംരംഭകത്വവല്‍ക്കരണവും കമ്പനിവല്‍ക്കരണവും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ - ഇവയാണ് കാര്‍ഷിക പുരോഗതിയുടെ യു.ഡി.എഫ് മന്ത്രങ്ങൾ. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില, കൃഷിഭൂമിയുടെ പട്ടയം, ഗ്രൂപ്പ് ഫാമിംഗ്, ലേബര്‍ ബാങ്ക് പോലുള്ള കാര്‍ഷിക സംവിധാനങ്ങൾ, സ്ഥല-ജല പരിപാലനം, നീര്‍ത്തടാസൂത്രണം തുടങ്ങിയ കാതലായ പ്രശ്‌നങ്ങളെ പരിപ്രേക്ഷ്യം 2030 അവഗണിക്കുന്നു. കേരളത്തിന്റെ കാര്‍ഷിക ഘടനയെയോ പ്ലാന്റേഷന്‍ മേഖലയുടെയും പുരയിട കൃഷിയുടെയും പ്രത്യേകതകളെയോ പാരിസ്ഥിതിക പ്രശ്‌നങ്ങളെയോ കണക്കിലെടുക്കുന്നില്ല. സഹകരണമേഖലയെ കോര്‍പ്പറേറ്റൈസ് ചെയ്യാനാണ് ശ്രമം.
9. 2030 ആകുമ്പോള്‍ സംസ്ഥാന വരുമാനത്തില്‍ വ്യവസായത്തിന്റെ വിഹിതം 8 ശതമാനത്തില്‍നിന്ന് 10 ശതമാനമായി ഉയര്‍ത്താനേ ലക്ഷ്യമിടുന്നുള്ളൂ. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി "സര്‍ക്കാര്‍ നേരിട്ടുള്ള ഉല്‍പ്പാദനത്തിലൂടെ സ്വകാര്യ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതില്‍നിന്ന് പിന്‍വാങ്ങണ"മെന്നും "സര്‍ക്കാര്‍ കാര്യക്ഷമതയുള്ള റെഗുലേറ്ററും സഹായിയും" ആയി മാറണമെന്നാണ് രേഖ വാദിക്കുന്നത്. 2030-ല്‍ പൊതുമേഖല ഉണ്ടാവില്ല! പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണത്തെക്കുറിച്ച് രേഖ വാചാലമാണെങ്കിലും കമ്പോളത്തിലെ ഞെരുക്കത്തെ അവഗണിക്കുന്നു; തൊഴില്‍രഹിതരാകുന്ന ലക്ഷങ്ങളുടെ സുരക്ഷിതത്വത്തെ പാടെ അവഗണിക്കുന്നു.
10. ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമായി കാണുന്നത് മുഖ്യമായി ഡിമാന്റ് മാനേജ്‌മെന്റാണ്. കേരളത്തിലെ ഊര്‍ജ്ജ ഉപഭോഗം ദേശീയ ശരാശരിയില്‍ നിന്നുപോലും എത്രയോ താഴെയാണ്. അതുകൊണ്ട് ദുര്‍വ്യയം ഒഴിവാക്കുന്നതോടൊപ്പം ഊര്‍ജ്ജലഭ്യത ഗണ്യമായി ഉയര്‍ത്തിയേ തീരൂ. ഇപ്പോള്‍ ആവിഷ്‌കാരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കിയാല്‍പ്പോലും 2031-ല്‍ കേരളം വൈദ്യുതി കമ്മിയെ നേരിടും. ഈ കമ്മി നികത്തുന്നതിന് പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളിലൂടെ കഴിയുമെന്ന് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വിശകലനമല്ല.
11. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുന്നോട്ടുവച്ച ആശയമായിരുന്നു സമ്പൂര്‍ണ്ണ സാമൂഹ്യ സുരക്ഷിതത്വം. ജനനം മുതല്‍ മരണം വരെയുള്ള പൗരന്മാരുടെ ഓരോ ഘട്ടത്തിലും സുരക്ഷിതത്വത്തിന് സര്‍ക്കാര്‍ കൈത്താങ്ങായി മാറുംവിധം എല്ലാ സാമൂഹ്യക്ഷേമ-സുരക്ഷിതത്വ പരിപാടികളേയും കോര്‍ത്തിണക്കി ഒരു സമഗ്ര പരിപാടിക്ക് രൂപം നല്‍കാനായിരുന്നു ശ്രമം. ഇത്തരമൊരു കാഴ്‌ചപ്പാടേ യു.ഡി.എഫിന്റെ രേഖയിലില്ല. കമ്പോളത്തിനാണ് നിര്‍ണ്ണായക സ്ഥാനം. ജനകീയാസൂത്രണത്തിന്റെയും കുടുംബശ്രീയുടെയും നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള കാഴ്‌ചപ്പാട് യു.ഡി.എഫ് പരിപ്രേക്ഷ്യത്തിലില്ല.
12. ജനവിരുദ്ധമായ യു.ഡി.എഫിന്റെ വികലമായ വികസന കാഴ്‌ചപ്പാടിനെ ഈ സമ്മേളനം തള്ളിക്കളയുന്നു. ഒന്നും രണ്ടും കേരള പഠന കോണ്‍ഗ്രസ്സുകളുടെ നിഗമനങ്ങളുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരുകളുടെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ ബദല്‍ നയങ്ങള്‍ കരുപ്പിടിപ്പിക്കാനും അവയ്‌ക്കായി പോരാടാനും എല്ലാ പുരോഗമനശക്തികളോടും ആഹ്വാനം ചെയ്യുന്നു.
സ: ഇ.എം.എസ് നഗർ, പാലക്കാട്
28.11.2013
* * *