സമദൂര സിദ്ധാന്തത്തിന്റെ വക്താക്കളാണെന്നു പറഞ്ഞ് കുറേക്കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ജാതിസംഘടനയാണ് എന്‍.എസ്.എസ്. ഇവര്‍ക്ക് കേരളത്തിലെ പ്രബലമായ രണ്ട് മുന്നണികളോട് സമദൂരമല്ലെന്നും എന്‍.എസ്.എസ് നേതൃത്വം കോണ്‍ഗ്രസിനോടും യു.ഡി.എഫിനോടും ഒപ്പം നില്‍ക്കാനാണ് താല്‍പര്യം പ്രകടിപ്പിക്കുന്നതെന്നും കേരളീയ സമൂഹം നേരത്തേ തിരിച്ചറിഞ്ഞതാണ്. ഇതിനനുസൃതമായ നിലപാട് സ്വീകരിക്കുമ്പോഴും എന്‍.എസ്.എസ് പരസ്യമായി പറയാറുള്ളത് ഞങ്ങള്‍ സമദൂരത്തില്‍ നില്‍ക്കുന്നു എന്നാണ്. ഇതിന്റെ നിജസ്ഥിതി തിരുവനന്തപുരം താലൂക്ക് എന്‍.എസ്.എസ് സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തുറന്നു കാട്ടിയിരിക്കുന്നു. കോണ്‍ഗ്രസിനകത്തുള്ള ഒരു ഗ്രൂപ്പിന്റെ നേതാവായാണ് സുകുമാരന്‍ നായര്‍ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു ജാതി സംഘടനയും മുമ്പ് ഒരു കാലത്തും സ്വീകരിക്കാത്ത പരസ്യനിലപാട് സുകുമാരന്‍നായര്‍ സ്വീകരിച്ചിരിക്കുകയാണ്...
ഇത്തരം ഒരു സാഹചര്യം ഉണ്ടായത് എന്‍.എസ്.എസിന്റെ ശക്തി കൊണ്ടല്ല. യു.ഡി.എഫ് അത്രയ്‌ക്ക് ദുര്‍ബലമായി എന്നതാണ് ഇത്തരം ഒരു നിലപാടിലേക്കെത്തിച്ചത്. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ജാതി-മത ശക്തികളെ പ്രീണിപ്പിക്കല്‍ കോണ്‍ഗ്രസ് എല്ലാ കാലത്തും സ്വീകരിക്കാറുണ്ട്. സുകുമാരന്‍നായര്‍ വെളിപ്പെടുത്തിയ വിവരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോണ്‍ഗ്രസ് നേതൃത്വവും എന്‍.എസ്.എസും തമ്മില്‍ നടത്തിയ രഹസ്യ ചര്‍ച്ചയാണ്. 2011 മെയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍.എസ്.എസും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ ഉണ്ടായ ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ 2010 സെപ്‌തംബര്‍ 6 ന് വിലാസ്‌റാവു ദേശ്‌മുഖ് എന്‍.എസ്.എസ് ആസ്ഥാനത്തെത്തി. ഇത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണെന്നാണ് സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. ഈ ചര്‍ച്ചയില്‍ എന്‍.എസ്.എസ് കോണ്‍ഗ്രസിന് മുന്നില്‍ വ്യവസ്ഥകള്‍ വെക്കുന്നു. അതിന്റെ ഭാഗമായി ആറുപേജുള്ള റിപ്പോര്‍ട്ട് എന്‍.എസ്.എസ്. അദ്ദേഹത്തിന് നല്‍കുന്നു. ഇതിനെ രഹസ്യ റിപ്പോര്‍ട്ടായാണ് സുകുമാരന്‍ നായര്‍ വിശേഷിപ്പിക്കുന്നത്. രഹസ്യ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് സുകുമാരന്‍ നായര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നു.
യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനം ന്യൂനപക്ഷത്തിന് ലഭിക്കാനിടയുണ്ടെന്നും അങ്ങനെ വന്നാല്‍ തത്തുല്യമായ സ്ഥാനം ഭൂരിപക്ഷ പ്രതിനിധിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടതായി സുകുമാരന്‍നായര്‍ വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചതിന്റെ തെളിവ് സുകുമാരന്‍നായര്‍ ഹാജരാക്കുന്നു. രമേശ് ചെന്നിത്തല നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് എന്‍.എസ്.എസ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. ജാതി-മത ശക്തികള്‍ക്ക് കോണ്‍ഗ്രസ് ഏതെല്ലാം തരത്തില്‍ കീഴടങ്ങുന്നു എന്നതാണ് ഇവിടെ വ്യക്തമാക്കുന്നത്. രമേശ് ചെന്നിത്തല കെ.പി.സി.സിയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോഴാണ് അദ്ദേഹത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് ഞങ്ങളാണെന്ന് സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രത്തിന്റെ ഭാഗം സുകുമാരന്‍നായര്‍ ഇവിടെ അഭിനയിക്കുകയല്ല. തങ്ങള്‍ക്ക് കിട്ടിയ ഉറപ്പ് കോണ്‍ഗ്രസ് നടപ്പാക്കിയതിലുള്ള ചാരിതാര്‍ത്ഥ്യം പരസ്യമായി പ്രകടിപ്പിക്കുകയാണ് ചെയ്‌തിരിക്കുന്നത്. നാല് സീറ്റിനുവേണ്ടി ജാതി-മത ശക്തികള്‍ക്ക് കീഴടങ്ങി അവര്‍ മുന്നോട്ട് വെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കുന്ന കോണ്‍ഗ്രസിന്റെ പാപ്പരത്വമാണ് ഇതിലൂടെ പ്രകടമാവുന്നത്.
സുകുമാരന്‍നായര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയതിലൂടെ എന്‍.എസ്.എസിന് ഒരു ജാതി സംഘടന എന്നവകാശപ്പെടാന്‍ ഇനിയങ്ങോട്ട് കഴിയില്ല. ജാതി സംഘടനകള്‍ക്ക് പ്രത്യേകമായ ധര്‍മ്മം നിര്‍വ്വഹിക്കാനുള്ള സാഹചര്യം ഇക്കാലത്തില്ല. നേരത്തെ കേരളീയ സമൂഹത്തില്‍ അതുണ്ടായിരുന്നപ്പോഴാണ് ജാതി സംഘടനകള്‍ പ്രസക്തമായിരുന്നത്. ഇപ്പോഴുള്ള വെളിപ്പെടുത്തലിന്റെ അര്‍ത്ഥം കോണ്‍ഗ്രസുകാരായ നായന്മാരുടെ ഒരു സംഘടന മാത്രമാണ് എന്‍.എസ്.എസ് എന്നാണ്. നായര്‍ സമുദായത്തില്‍ വ്യത്യസ്‌ത രാഷ്‌ട്രീയ അഭിപ്രായക്കാരുണ്ട്. കോണ്‍ഗ്രസുകാരൊഴികെയുള്ള ഒരു കൂട്ടരേയും തങ്ങള്‍ പ്രതിനിധീകരിക്കുന്നില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പരസ്യമായി പറഞ്ഞത് നല്ല കാര്യമാണ്. എന്‍.എസ്.എസ് കോണ്‍ഗ്രസ് നേതാക്കന്മാരിലെ നായന്മാരെ സ്ഥാനാര്‍ത്ഥിയാക്കാനും മന്ത്രിയാക്കാനും അങ്ങനെ വിവിധ സ്ഥാനമാനങ്ങളിലേക്കെത്തിക്കാനും ശ്രമിക്കുന്ന സംഘടനയാണെന്നും ഇതിലൂടെ വ്യക്തമായിരിക്കുന്നു. അതുകൊണ്ടാണ് വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ടാല്‍പോലും അതിന് എന്‍.എസ്.എസിന് അവകാശമുണ്ട് എന്ന് സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പ്രതികരിക്കേണ്ടിവരുന്നത്. ഇതുകൊണ്ട് തന്നെയാണ് എന്‍.എസ്.എസ് യോഗത്തില്‍ ഇരുന്നുകൊണ്ട് സുകുമാരന്‍നായരുടെ പ്രസംഗം കേട്ടുകൊണ്ടിരുന്ന മന്ത്രി ശിവകുമാറിനോട് ശിവകുമാറിനെ കുറിച്ച് പരാതിയില്ല സ്‌നേഹമേയുള്ളൂവെന്നും പറഞ്ഞുകൊണ്ട് ശിവകുമാറിന്റെ പാര്‍ടിയെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന നിലപാട് സുകുമാരന്‍ നായര്‍ക്ക് സ്വീകരിക്കാനായത്.
ഹൈന്ദവ ഏകീകരണത്തെക്കുറിച്ച് നേരത്തെ പരസ്യ നിലപാട് സുകുമാരന്‍നായര്‍ സ്വീകരിച്ചിരുന്നു. ഭൂരിപക്ഷ മതവിഭാഗത്തിലെ ഒരു ജാതി സംഘടന ജാതി വികാരം കുത്തിയിളക്കി ന്യൂനപക്ഷ വിരോധം പ്രചരിപ്പിക്കാനൊരുമ്പെടുന്നത് ഭൂരിപക്ഷ വര്‍ഗീയതയ്‌ക്ക് വഴിവെക്കുകയാണ് ചെയ്യുക. കേരളത്തിലായാലും ഇന്ത്യയിലായാലും ഭൂരിപക്ഷ വര്‍ഗീയത ഏറ്റവും വലിയ വിപത്താണ്. രാജ്യത്ത് സ്‌പര്‍ദ്ധ വളര്‍ത്തി അനേകായിരങ്ങളെ കൊന്നൊടുക്കുന്നതിന് നേതൃത്വം കൊടുക്കുകയും ചെയ്‌തവരാണ്. കേരളത്തിലും ചില ശ്രമങ്ങളെല്ലാം നടത്തിയെങ്കിലും അത് വേണ്ടത്ര ഫലിക്കാതിരുന്നത് ഇവിടത്തെ ശക്തമായ ഇടതുപക്ഷ സാന്നിധ്യം കൊണ്ടാണ്. അതേ ഇടതുപക്ഷം തന്നെയാണ് കേരളത്തില്‍ വളര്‍ന്നുവരുന്ന ന്യൂനപക്ഷ വര്‍ഗീയതയേയും ശക്തമായി പ്രതിരോധിക്കുന്നത്. എല്ലാ വര്‍ഗീയതക്കും എതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് ഇടതുപക്ഷത്തെ ആക്രമിക്കാന്‍ രണ്ടു വര്‍ഗീയതയും മുന്നിട്ടിറങ്ങുന്നത്. വര്‍ഗീയ ശക്തികളുമായി സമരസപ്പെട്ടുകൊണ്ടാണ് കോണ്‍ഗ്രസും യു.ഡി.എഫും എല്ലാകാലത്തും ഇവിടെ ഇടതുപക്ഷത്തെ നേരിട്ടത്. അതിന് സഹായകരമായ നിലപാടാണ് തുടര്‍ച്ചയായി പ്രബല ജാതി സംഘടനകളുടെ നേതൃത്വങ്ങളും കേരളത്തില്‍ സ്വീകരിച്ചുവന്നത്.
കോണ്‍ഗ്രസിന്റെ ഒരു ബഹുജനസംഘടനയായി സ്വയം പ്രഖ്യാപിച്ച എന്‍.എസ്.എസ് സോണിയാഗാന്ധിക്ക് നിവേദനം നല്‍കാന്‍ പോകുമെന്ന് ഉമ്മന്‍ചാണ്ടിയേയും മറ്റും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജാതി-മത ശക്തികളോടുള്ള വിധേയത്വം ജാതി സംഘടനാ നേതാക്കള്‍ക്ക് എത്രത്തോളം ധാര്‍ഷ്‌ട്യം നല്‍കുന്നു എന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം. ഇത്തരം സംഘടനകള്‍ കാണിക്കുന്ന ഓലപ്പാമ്പിനെ ഭയപ്പെടുന്നത് ആത്യന്തികമായി കേരളത്തിലെ മതനിരപേക്ഷതയെയാണ് ദുര്‍ബലപ്പെടുത്തുക എന്നതും മതനിരപേക്ഷ ചിന്താഗതിക്കാരായ കോണ്‍ഗ്രസുകാര്‍ തിരിച്ചറിയണം.