കോടിയേരി ബാലകൃഷ്ണന്‍
സിപിഐ എം ഇരുപത്തിയൊന്നാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം ആലപ്പുഴ പി കൃഷ്ണപിള്ള നഗറില്‍ ഫെബ്രുവരി 20 മുതല്‍ 23 വരെ നടക്കുകയുണ്ടായി. പുന്നപ്ര-വയലാര്‍ സമരപോരാളികളുടെ പിന്‍മുറക്കാര്‍ തികഞ്ഞ അച്ചടക്കത്തോടും അര്‍പ്പണബോധത്തോടെയുമാണ് സമ്മേളനം സംഘടിപ്പിച്ചത്. പാര്‍ടിയുടെ സമ്മേളന കാലയളവിലെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനപരമായും സ്വയംവിമര്‍ശനപരമായും പരിശോധിക്കുക എന്ന ഉത്തരവാദിത്തം നല്ലനിലയില്‍ നടത്തുന്നതിന് ഈ സമ്മേളനത്തിലൂടെ കഴിഞ്ഞു. പാര്‍ടിയുടെ സംഘടനാതത്വങ്ങള്‍ എല്ലാ പാര്‍ടി അംഗങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്ന കാര്യം സമ്മേളനം എടുത്തുപറഞ്ഞു. നേടിയ നേട്ടങ്ങള്‍ മുറുകെപ്പിടിക്കാനും കോട്ടങ്ങള്‍ തിരുത്തുന്നതിനും ഉതകുന്ന 54 ഇന ഭാവിപരിപാടികള്‍ തീരുമാനിച്ചാണ് സമ്മേളനം അവസാനിച്ചത്.
സംസ്ഥാന സമ്മേളനത്തില്‍ 558 പ്രതിനിധികളും 16 നിരീക്ഷകരും ഉള്‍പ്പെടെ 574 സഖാക്കളാണ് പങ്കെടുത്തത്. സമ്മേളനം പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. സാര്‍വദേശീയരംഗത്തും ദേശീയരംഗത്തും ഈ സമ്മേളന കാലയളവില്‍ നടന്ന സംഭവവികാസങ്ങളെ വിലയിരുത്തിക്കൊണ്ടാണ് പ്രകാശ് കാരാട്ട് ഉദ്ഘാടനം നിര്‍വഹിച്ചത്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രകാശ് കാരാട്ട് സംസാരിക്കുകയുണ്ടായി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, എ കെ പത്മനാഭന്‍, എം എ ബേബി എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തില്‍ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരികരംഗത്തെ നിരവധി പ്രമുഖരെ ക്ഷണിച്ചിരുന്നു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നൂറോളംപേര്‍ ഉദ്ഘാടന സെഷനില്‍ അണിനിരന്നത് ഈ സെഷനെ ഏറെ മാറ്റുകൂട്ടി.
സമ്മേളന കാലയളവിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന സമഗ്രമായ റിപ്പോര്‍ട്ടാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ചത്. നാല് ഭാഗങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഒന്നാംഭാഗത്ത് സാര്‍വദേശീയ-ദേശീയ-കേരള സ്ഥിതിഗതികളെ റിപ്പോര്‍ട്ട് വിലയിരുത്തി. കേരളത്തിലെ വര്‍ത്തമാനകാലഘട്ടത്തിലെ വര്‍ഗപരമായ ഘടനയും അതിന്റെ അടിസ്ഥാനത്തിലുള്ള സ്ഥിതിവിവരക്കണക്കുകളുമെല്ലാം ഈ ഭാഗത്ത് അവതരിപ്പിച്ചിരുന്നു. രണ്ടാം ഭാഗം പാര്‍ടി സംഘടനയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതായിരുന്നു. മൂന്നാംഭാഗത്ത് വര്‍ഗ-ബഹുജനസംഘടനകളുടെ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തി. നാലാംഭാഗം ഈ സമ്മേളന കാലയളവില്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖകളും വിശകലനങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു.
റിപ്പോര്‍ട്ട് കാലയളവില്‍ നേരിട്ട മര്‍ദനങ്ങളെയും ജനാധിപത്യവിരുദ്ധമായ ഇടപെടലുകളെയും അതിജീവിച്ചുകൊണ്ട് പാര്‍ടി മുന്നേറിയതിന്റെ ചിത്രം റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഈ സമ്മേളന കാലയളവില്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെയുള്ള സഖാക്കളെ യുഡിഎഫ് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. പാര്‍ടിയുടെ ജില്ലാനിലവാരത്തിലടക്കമുള്ള നിരവധി സഖാക്കള്‍ക്ക് ഈ കാലയളവില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. 17 സഖാക്കള്‍ ഈ സമ്മേളന കാലയളവില്‍ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായി. വലതുപക്ഷമാധ്യമങ്ങള്‍ പലതും അതിശക്തമായ പ്രചാരവേലയാണ് പാര്‍ടിക്കെതിരെ നടത്തിയത്. ഇടത് തീവ്രവാദനിലപാടുകള്‍ സ്വീകരിക്കുന്നവരും പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളെ വലതുപക്ഷമാധ്യമങ്ങളുടെ പിന്തുണയോടെ ശക്തമായി എതിര്‍ക്കുന്ന സ്ഥിതിയുമുണ്ടായി.
അതിശക്തമായ ഇത്തരം അടിച്ചമര്‍ത്തലുകളെ അതിജീവിച്ചുകൊണ്ട് പാര്‍ടി മുന്നേറുകയായിരുന്നു എന്ന കാര്യം റിപ്പോര്‍ട്ട് വ്യക്തമാക്കി. 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സമ്മേളനം നടക്കുമ്പോള്‍ സംസ്ഥാനത്തെ പാര്‍ടി അംഗങ്ങളുടെ എണ്ണം 3,70,818 ആയിരുന്നു. എന്നാല്‍, ഈ സമ്മേളനത്തിലെത്തുമ്പോള്‍ അത് 4,05,591 ആയി ഉയര്‍ന്നുകഴിഞ്ഞു. പാര്‍ടി ബ്രാഞ്ചുകളുടെ എണ്ണം കഴിഞ്ഞ സമ്മേളനകാലയളവില്‍ 28525 ആയിരുന്നുവെങ്കില്‍ ഈ സമ്മേളനത്തിലെത്തുമ്പോള്‍ അത് 29841 ആയി ഉയരുകയുണ്ടായി. ലോക്കല്‍ കമ്മിറ്റികളുടെ എണ്ണം 1978ല്‍ നിന്ന് 2076 ആയി മാറി. ഏരിയകമ്മിറ്റി 202 ല്‍ നിന്ന് 206 എന്ന നിലയിലേക്ക് ഉയര്‍ന്നു.
കഴിഞ്ഞ സമ്മേളനകാലയളവില്‍ വര്‍ഗ-ബഹുജനസംഘടനകളിലും ക്ഷേമസംഘടനകളിലുമായി 1,80,44,389 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഈ സമ്മേളനത്തില്‍ എത്തുമ്പോഴേക്കും അത് 2,18,00,404 എന്ന നിലയിലും വര്‍ധിച്ചു.ഭൂപരിഷ്കരണം നടന്ന കേരളത്തില്‍ എല്ലാ വിഭാഗത്തില്‍ നിന്നും ഇടത്തരക്കാര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തില്‍ വലിയ മാറ്റം ഇതിലൂടെ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്തുകൊണ്ട് വര്‍ഗ-ബഹുജനസംഘടനകളുടെ പ്രവര്‍ത്തനത്തില്‍ പാര്‍ടി എങ്ങനെ ഇടപെടണം എന്നതു സംബന്ധിച്ച് വ്യക്തമായ നയരേഖ തയ്യാറാക്കാനായതും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുകയുണ്ടായി. ട്രേഡ് യൂണിയന്‍ രേഖ, കര്‍ഷകരേഖ, കര്‍ഷകത്തൊഴിലാളി രേഖ, യുവജനരേഖ, മഹിളാരേഖ, വിദ്യാര്‍ഥിരേഖ തുടങ്ങിയവ ഇത്തരത്തില്‍പെട്ടവയാണ്. കേരളത്തിന്റെ പൊതുവായ വികസനത്തിന്റെ ഗുണഗണങ്ങള്‍ ഏറെ ലഭിക്കാത്ത വിഭാഗമാണ് പട്ടികജാതിക്കാര്‍. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പട്ടികജാതി ക്ഷേമസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതും ഈ സമ്മേളനകാലയളവിലാണ്. കുറച്ചുകാലമായി മാത്രമേ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളൂ എങ്കിലും ഈ സംഘടനയില്‍ ഇപ്പോള്‍ത്തന്നെ 9,00,889 അംഗങ്ങളുണ്ട്. ആദിവാസിമേഖലയിലെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ആദിവാസി ക്ഷേമസമിതി ഇക്കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടില്‍ പരിശോധനാവിഷയമായി. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് നടത്തിയ ഇടപെടലുകളും വിവരിക്കുകയുണ്ടായി.
മുതലാളിത്തസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയെ സംബന്ധിച്ചിടത്തോളം അത്തരം മൂല്യങ്ങള്‍ പാര്‍ടിയിലേക്ക് കടന്നുവരുന്ന അവസ്ഥ സ്വാഭാവികമായും ഉണ്ടാകും. ഇത് കണ്ടെത്തി പ്രതിരോധിക്കുക എന്നത് പ്രധാനമാണ്. ഈ ലക്ഷ്യത്തോടെയുള്ള പാര്‍ടി പ്ലീനവും ഈ കാലയളവിലാണ് നടന്നത്. പാര്‍ടി പ്ലീനം എടുത്ത തീരുമാനങ്ങള്‍ എത്രത്തോളം നടപ്പാക്കപ്പെട്ടു എന്നതുസംബന്ധിച്ച് വിശദമായ പരിശോധനയും റിപ്പോര്‍ട്ടില്‍ അടങ്ങിയിരുന്നു. മാത്രമല്ല, പ്ലീനത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചുപോകേണ്ടതിന്റെ പ്രാധാന്യവും റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറയുകയുണ്ടായി. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ പരിശോധന സംഘടനയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഇടയാക്കിയതായി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പാര്‍ടി നടത്തിയ അതിശക്തമായ പ്രക്ഷോഭസമരങ്ങളെയും റിപ്പോര്‍ട്ട് എടുത്തുപറഞ്ഞു. പ്രക്ഷോഭസമരങ്ങളിലുണ്ടായ നേട്ടങ്ങളും വന്നുപെട്ട പോരായ്മകളും സമ്മേളനം പരിശോധിച്ചു. പാചകവാതക സിലിണ്ടറിന്റെ എണ്ണം വെട്ടിക്കുറച്ചതിലും പാചകവാതകത്തിന്റെ വില വര്‍ധനയിലും പ്രതിഷേധിച്ചുകൊണ്ട് തിരുവനന്തപുരംമുതല്‍ കാസര്‍കോട് വരെ നടത്തിയ അടുപ്പുകൂട്ടിസമരം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. സോളാര്‍ അഴിമതി പ്രശ്നത്തില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന അനിശ്ചിതകാല സെക്രട്ടറിയറ്റ് ഉപരോധം ലക്ഷത്തോളംപേരെ അണിനിരത്തി നടത്തുന്നതിന് ഈ കാലയളവില്‍ കഴിഞ്ഞു. സര്‍ക്കാരിനാകട്ടെ സെക്രട്ടറിയറ്റ് തന്നെ അടച്ചിടേണ്ട സ്ഥിതിവന്നു. അവസാനം ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാരിന് പ്രഖ്യാപിക്കേണ്ടിവരികയും ചെയ്തു. മുഖ്യമന്ത്രിയെയും ഓഫീസിനെയും അന്വേഷണത്തില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കുന്നതിനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലൂടെ കഴിയുകയുംചെയ്തു. അനിശ്ചിതകാല സെക്രട്ടറിയറ്റ് സമരത്തിന്റെ പരിണതഫലമായിട്ടാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അന്വേഷണപരിധിയില്‍ വരാനിടയായത് എന്നും റിപ്പോര്‍ട്ട് വിലയിരുത്തി.
ആദിവാസിമേഖലയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ട് അവസാനിച്ച കാര്യവും എടുത്തുപറയുകയുണ്ടായി. റിപ്പോര്‍ട്ട് കാലയളവില്‍ വര്‍ഗ-ബഹുജനസംഘടനകള്‍ നടത്തിയ നിരവധി പ്രക്ഷോഭങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് വിശകലനം ചെയ്യുകയുണ്ടായി. കുടുംബശ്രീ സമരം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ സമരം, കശുവണ്ടിത്തൊഴിലാളി സമരം, ആശാ വര്‍ക്കേഴ്സ് സമരം, നിയമന നിരോധത്തിനെതിരെ യുവജനങ്ങള്‍ നടത്തിയ സമരം തുടങ്ങിയവ മുദ്രാവാക്യങ്ങള്‍ നേടിയെടുത്തുകൊണ്ടുതന്നെയാണ് അവസാനിച്ചത് എന്നും എടുത്തുപറയുകയുണ്ടായി. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവര്‍ത്തനങ്ങളും അതില്‍ പാര്‍ടി നടത്തുന്ന ഇടപെടലുകളും റിപ്പോര്‍ട്ടില്‍ വിശകലനംചെയ്തു. ഇതിന്റെ ഭാഗമായി ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുക എന്നത് വര്‍ത്തമാനകാലഘട്ടത്തിലെ സുപ്രധാന ഉത്തരവാദിത്തമാണെന്ന് വിലയിരുത്തുകയുണ്ടായി. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനകീയാടിത്തറ വര്‍ധിപ്പിക്കുന്നതിനുതകുന്ന നയസമീപനങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
ജനകീയമായ ആവശ്യങ്ങള്‍ക്കുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ത്തന്നെ, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെട്ട കാര്യവും വിലയിരുത്തുകയുണ്ടായി. ആ രംഗത്ത് നേടിയ നേട്ടങ്ങള്‍ അംഗീകരിക്കുമ്പോഴും ഇനിയും മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യം റിപ്പോര്‍ട്ട് എടുത്തുപറഞ്ഞു. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം നിരാലംബരായ നിരവധി രോഗികള്‍ക്ക് ആശ്വാസകരമായിത്തീര്‍ന്നിരിക്കുകയാണ്. ഇത്തരം ട്രസ്റ്റുകള്‍ സംസ്ഥാനത്ത് വിപുലമായി ആരംഭിച്ചതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ട് പരിശോധിക്കുകയുണ്ടായി. നഗരവികാസത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന മാലിന്യപ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിന് പാര്‍ടി നടത്തിയ ഇടപെടലുകളും വിലയിരുത്തുകയുണ്ടായി. കേരളത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് കാര്‍ഷികമേഖല വികസിച്ചിട്ടില്ല എന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ച് കേരളത്തില്‍ ലഭിക്കുന്ന പച്ചക്കറികള്‍ വിഷമയമാണ് എന്ന പ്രശ്നവും നിലനില്‍ക്കുന്നുണ്ട്. ഇത് വലിയ ആരോഗ്യപ്രശ്നം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വിഷവിമുക്തമായ പച്ചക്കറികള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനുമുള്ള വമ്പിച്ച ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞ കാര്യവും അഭിമാനകരമായ ഒന്നായാണ് വിലയിരുത്തിയത്. പാരമ്പര്യരീതികളെയും ആധുനിക കൃഷിരീതികളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യവും റിപ്പോര്‍ട്ട് എടുത്തുപറഞ്ഞു. പാര്‍ടി വിദ്യാഭ്യാസരംഗത്തും കൈവരിച്ച നേട്ടവും പരിശോധനാവിഷയമായി. പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍തൊട്ട് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുവരെ പാര്‍ടി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഈ കാലയളവില്‍ കഴിഞ്ഞു. വര്‍ഗ-ബഹുജനസംഘടനകളിലെ ആറായിരത്തോളം അംഗങ്ങള്‍ക്ക് ഇ എം എസ് അക്കാദമിയില്‍വച്ച് ക്ലാസുകള്‍ നല്‍കുന്നതിനും ഈ കാലയളവില്‍ കഴിഞ്ഞു എന്നതും വലിയ നേട്ടമായി റിപ്പോര്‍ട്ട് വിലയിരുത്തി.
കേരളീയസമൂഹത്തെ പിന്നോട്ടുവലിക്കാന്‍ ശ്രമിക്കുന്ന ജാതി-മത-വര്‍ഗീയശക്തികള്‍ക്കെതിരായി ജാഗ്രവത്തായി പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം റിപ്പോര്‍ട്ട് എടുത്തുപറഞ്ഞു. വര്‍ഗീയവാദികള്‍ ക്ഷേത്രങ്ങളെയും മറ്റ് ആരാധനാലയങ്ങളെയും തങ്ങളുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന പ്രശ്നവും കേരളത്തില്‍ സജീവമായിരിക്കുകയാണ്. ജാതീയമായി വിഭജിച്ച് വര്‍ഗീയമായി യോജിപ്പിച്ച് സംസ്ഥാനത്ത് കാലുറപ്പിക്കാന്‍ ശ്രമിക്കുന്നതാണ് സംഘപരിവാര്‍ അജന്‍ഡ. ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം റിപ്പോര്‍ട്ടില്‍ ഏറെ പ്രധാന്യത്തോടെ എടുത്തുപറഞ്ഞിട്ടുണ്ട്. സാംസ്കാരികരംഗത്ത് സജീവമായ പ്രവര്‍ത്തനം നടത്തേണ്ടതിന്റെ പ്രാധാന്യവും പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച കേരളത്തിന്റെ മതേതര അടിത്തറയെ ദുര്‍ബലമാക്കുന്നതിന്റെ പ്രശ്നവും റിപ്പോര്‍ട്ട് എടുത്തുപറഞ്ഞു.
കേരളത്തിന്റെ ജനജീവിതവുമായി ബന്ധപ്പെട്ടതും പാര്‍ടിയുടെ റിപ്പോര്‍ട്ട് കാലയളവിലെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനപരമായി വിലയിരുത്തുകയുംചെയ്യുന്ന സമഗ്രമായ റിപ്പോര്‍ട്ടാണ് പ്രതിനിധികളുടെ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലുള്ള ഗൗരവമായ ചര്‍ച്ചകളാല്‍ സമ്പന്നമായിരുന്നു രണ്ടാംദിവസത്തെ സമ്മേളന നടപടികള്‍.
***