കോടിയേരി ബാലകൃഷ്ണൻ
യു ഡി എഫും ബി ജെ പിയും തമ്മിലുള്ള അവിശുദ്ധബന്ധം സംബന്ധിച്ച വസ്തുതകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ, കൈയ്യോടെ പിടിക്കപ്പെട്ടവന്റെ വെപ്രാളമാണ് ഉമ്മന്‍ചാണ്ടി പ്രകടിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ്, പരാജയമുറപ്പായതുകൊണ്ട് സിപിഐ എം മുന്‍കൂര്‍ ജാമ്യമെടുക്കുന്നു എന്ന പ്രചാരവേല ഉമ്മന്‍ചാണ്ടി നടത്തുന്നത്.
ഇതേ ഉമ്മന്‍ചാണ്ടി തന്നെയാണ് 1991ല്‍ ആര്‍ എസ് എസിന്റെ വോട്ടുവാങ്ങി എം എല്‍ എ ആയത്. യു ഡി എഫ് ഒരിക്കലും ബി ജെ പിയെ സഹായിക്കില്ല എന്ന് പറയുന്ന ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും 91ല്‍ കോ.ലീ.ബി സഖ്യമുണ്ടാക്കിയത്. അന്ന് അമ്പത് മണ്ഡലങ്ങളില്‍ ആര്‍ എസ് എസിന്റെ വോട്ട് യു ഡി എഫിന് നല്‍കിയിരുന്നുവെന്നാണ് ബി ജെ പി നേതാവ് കെ ജി മാരാര്‍ തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അമ്പതില്‍ നാല്‍പ്പത്തിയൊന്ന് മണ്ഡലങ്ങളിലും എല്‍ ഡി എഫിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് ഈ അവിശുദ്ധസഖ്യത്തിന്റെ ഭാഗമായാണ്. പല സന്ദര്‍ഭങ്ങളിലും ആര്‍ എസ് എസിന്റെ വോട്ടുവാങ്ങി വിജയിച്ച പാരമ്പര്യമുള്ള യു ഡി എഫ്, ഇത്തവണയും അധികാരം നിലനിര്‍ത്താന്‍ ആര്‍ എസ് എസുമായി അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്.
ബി ജെ പി നേതാവായ ഒ രാജഗോപാലിനെതിരെ നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് ഈ അവിശുദ്ധ സഖ്യത്തിന്റെ ഭാഗമായാണ്. കാലുമാറിവന്ന ഒരു വ്യക്തിയെയാണ് യു ഡി എഫ് അവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇതിന് പ്രത്യുപകാരമായി, തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് ശിവകുമാറിനെതിരെ ബി ജെ പിയുടെ പ്രമുഖ നേതാക്കന്‍മാരാരും മത്സരിക്കുന്നില്ല. ഒരു ക്രിക്കറ്റ് താരത്തെയാണ് അവിടെ സ്ഥാനാര്‍ത്ഥിയായി കെട്ടിയിറക്കിയിരിക്കുന്നത്. കാസര്‍ഗോഡ് ഉദുമ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ സുധാകരനും മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിക്കുന്ന ബി ജെ പി നേതാവ് സുരേന്ദ്രനും വോട്ടുകച്ചവടത്തിനായി ധാരണ ഉണ്ടാക്കി കഴിഞ്ഞു. ഇത്തരത്തിലുള്ള യു ഡി എഫ് - ബി ജെ പി അവിശുദ്ധ സഖ്യങ്ങളുടെ കഥകളൊക്കെ കേരളത്തില്‍ എല്ലാവര്‍ക്കുമറിയാം. ഇത്തരത്തില്‍ അവിശുദ്ധ ധാരണയുണ്ടാക്കിയാലും ഇത്തവണ യു ഡി എഫ് വിജയിക്കാന്‍ പോകുന്നില്ല.
ബി ജെ പിയുമായുള്ള വോട്ടുകച്ചവടത്തിന് ഉമ്മന്‍ചാണ്ടി ഇടനിലക്കാരനായി നിര്‍ത്തിയിരിക്കുന്നത് വെള്ളാപ്പള്ളി നടേശനെയാണ്. അതിനാലാണ് കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ഇതേ വെള്ളാപ്പള്ളി നടേശനാണ് കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്ത് ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന വേളയില്‍, നരേന്ദ്രമോഡി പങ്കെടുത്ത ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയെ മാറ്റി നിര്‍ത്തിയത്. ഉമ്മന്‍ചാണ്ടി പങ്കെടുത്താല്‍ ആ ചടങ്ങ് അശുദ്ധമായി പോകുമെന്നാണ് വെള്ളാപ്പള്ളി അന്ന് പറഞ്ഞത്. ഇപ്പോഴെങ്ങനെയാണ് വെള്ളാപ്പള്ളി നടേശന് ഉമ്മന്‍ചാണ്ടി പരിശുദ്ധനായി മാറിയത്?
ഉമ്മന്‍ചാണ്ടിയും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള ബാന്ധവമടക്കമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ മനസിലാക്കിയപ്പോള്‍ അതിന്റെ ജാള്യത മറക്കാനാണ് സിപിഐ എം വിരുദ്ധ പ്രചാരവേലയുമായി ഉമ്മന്‍ചാണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. ഇത് കേരളത്തില്‍ വിലപോവില്ല.