പെരുമ്പാവൂര്‍ കുറുപ്പുംപടിയിലെ ജിഷയുടെ കൊലപാതകം - കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം

കോടിയേരി ബാലകൃഷ്ണന്‍

പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ ജിഷയുടെ ക്രൂരമായ കൊലപാതകത്തെ സംബന്ധിച്ച്‌ കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണം.

പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ ജിഷ എന്ന നിയമപഠനം നടത്തികൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി ക്രൂരമായി അക്രമണത്തിന്‌ വിധേയമായാണ്‌ കൊല്ലപ്പെട്ടത്‌. സംഭവസമയത്ത്‌ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന യുവതിയാണ്‌ ആക്രമണത്തിന്‌ വിധേയമായത്‌. ആന്തരിക അവയവങ്ങള്‍ വരെ പുറത്തുവരുന്ന അതിദാരുണമായ അവസ്ഥയും ഉണ്ടായിരിക്കുകയാണ്‌. ജനനേന്ദ്രീയം തന്നെ നശിപ്പിക്കപ്പെട്ടു എന്ന കാര്യവും പുറത്ത്‌ വന്നിട്ടുണ്ട്‌. ഡല്‍ഹിയിലെ പെണ്‍കുട്ടിക്കെതിരെ നടന്ന അക്രമത്തെ അനുസ്മരിപ്പിക്കുന്ന സംഭവം കൂടിയാണ്‌ ഇത്‌. സ്ത്രീകള്‍ക്കെതിരായി സംസ്ഥാനത്ത്‌ അക്രമങ്ങള്‍ വ്യാപിച്ചുവരുന്ന സ്ഥിതിയാണുള്ളത്‌. ഓരോ ഘട്ടത്തിലും ശക്തമായ നടപടി സ്വീകരിച്ച്‌ മുന്നോട്ട്‌ പോകുന്നതില്‍ വന്നിട്ടുള്ള അലംഭാവമാണ്‌ ഇതിന്‌ കാരണം.

ഈ ദാരുണ സംഭവം നടന്ന്‌ ദിവസങ്ങളായിട്ടും പ്രതികളെ കുറിച്ച്‌ വ്യക്തമായ വിവരം പോലും കണ്ടെത്തുവാന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന അനാസ്ഥ അവസാനിപ്പിച്ച്‌ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.