ഭീകരത: അകവും പുറവും

 

ഭീകരത ഇന്നൊരു അന്താരാഷ്ട്ര വിപത്താണ്. ഇതിന് ദീർഘകാലചരിത്രമുണ്ടെങ്കിലും ഒരു പതിറ്റാണ്ടിനുള്ളിൽ ബീഭത്സരൂപംപൂണ്ടിരിക്കുകയാണ്. അതിലേക്കു നയിച്ച ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സോവിയറ്റ് യൂണിയന്റെ തിരോധാനവും അതേത്തുടർന്ന് അമേരിക്കൻ സാമ്രാജ്യത്വത്തിന് കൈവന്ന മുൻകൈയും. ഈ സാർവദേശീയ പശ്ചാത്തലത്തിൽവേണം ഭീകരതയുടെ വിപത്തിനെ പ്രതിരോധിക്കാനും ഇല്ലായ്മചെയ്യാനുമുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകേണ്ടത്. ഭരണ- നിയമനടപടികൾ മാത്രംപോര, പ്രത്യയശാസ്ത്ര- ആശയതലങ്ങളിലെ ക്യാമ്പയിനും ശക്തമാക്കണം.

ഭീകരത ഇന്നൊരു അന്താരാഷ്ട്ര വിപത്താണ്. ഇതിന് ദീർഘകാലചരിത്രമുണ്ടെങ്കിലും ഒരു പതിറ്റാണ്ടിനുള്ളിൽ ബീഭത്സരൂപംപൂണ്ടിരിക്കുകയാണ്. അതിലേക്കു നയിച്ച ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സോവിയറ്റ് യൂണിയന്റെ തിരോധാനവും അതേത്തുടർന്ന് അമേരിക്കൻ സാമ്രാജ്യത്വത്തിന് കൈവന്ന മുൻകൈയും. ഈ സാർവദേശീയ പശ്ചാത്തലത്തിൽവേണം ഭീകരതയുടെ വിപത്തിനെ പ്രതിരോധിക്കാനും ഇല്ലായ്മചെയ്യാനുമുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകേണ്ടത്. ഭരണ- നിയമനടപടികൾ മാത്രംപോര, പ്രത്യയശാസ്ത്ര- ആശയതലങ്ങളിലെ ക്യാമ്പയിനും ശക്തമാക്കണം.
കേരളത്തിൽനിന്ന് കാണാതായ 21 യുവതീയുവാക്കൾ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) എന്ന അന്താരാഷ്ട്ര ഭീകരസംഘടനയിൽ ചേർന്നെന്ന വാർത്ത സൃഷ്ടിച്ച അലയടി ഇപ്പോഴും നിലച്ചിട്ടില്ല. സംസ്ഥാനത്ത് വർഷം രണ്ടായിരത്തിലേറെപ്പേരെ കാണാതാകുന്നുണ്ടെന്നാണ് കണക്ക്. അവരിൽ 21 യുവതീയുവാക്കളെ ആസ്പദമാക്കിയാണ് ഐഎസുമായി ബന്ധപ്പെട്ട് പരാതി ഉയർന്നത്. കാണാതാകുന്നവരെല്ലാം ഭീകരസംഘടനയിൽ ചേരാൻ പോയവരല്ലെന്നു സാരം. പരാതി വന്ന സംഭവങ്ങളിൽ ആരെങ്കിലും ഐഎസിൽ പ്രവർത്തിക്കുന്നവരാണോ എന്നതിൽതന്നെ ഇതുവരെ കേന്ദ്ര അന്വേഷണ ഏജൻസികളുടെപോലും സ്ഥിരീകരണമായിട്ടില്ല. അത് വിരൽചൂണ്ടുന്നത് മലയാളികളും മതനിരപേക്ഷ കേരളവും ഭീകരപ്രസ്ഥാനത്തിന്റെ താവളമായി മാറിയിട്ടില്ല എന്നതാണ്. എങ്കിലും ആരെങ്കിലും തീവ്രവാദികളുടെ സ്വാധീനത്തിൽപെട്ടുപോയെങ്കിൽ അത് ആപൽക്കരമാണ്. ഏതെങ്കിലും സാധുക്കളെ ഇത്തരത്തിൽ ഭീകരസംഘടനയിൽ കുരുക്കപ്പെടുന്നുണ്ടെങ്കിൽ അതിന്റെ വഴി പൂർണമായി അടയ്ക്കണം. ദുരൂഹസാഹചര്യത്തിൽ കേരളത്തിൽനിന്ന് അപ്രത്യക്ഷരായവരിൽ ചിലർ മാതാപിതാക്കൾക്ക് അയച്ച വാട്‌സ് ആപ് സന്ദേശത്തെപ്പറ്റി വാർത്ത വന്നിട്ടുണ്ട്. ’നരകത്തിൽനിന്നും ഞങ്ങൾ സ്വർഗത്തിൽ എത്തിയിരിക്കുന്നു. ഇനി അന്വേഷിക്കരുത്’ എന്നാണത്രേ ഒരു വാട്‌സ് ആപ് സന്ദേശം. കേരളത്തെയും ഇന്ത്യയെയും നരകമായി കാണുകയാണോ ഇവർ എന്നറിയില്ല. ഇന്ന് കേരളം മതനിരപേക്ഷശക്തികൾക്ക് ആഹ്ലാദംപകരുന്ന ഭരണമുള്ള നാടാണ്. എല്ലാ മതവിശ്വാസികളും ഒരു മതത്തിലും വിശ്വസിക്കാത്തവരും ഒരു ചരടിൽകോർത്ത പൂക്കൾപോലെ ഒന്നിച്ചുകഴിയുന്നവരാണ്.
ഭീകരത ദേശീയവും അന്തർദേശീയവുമായ വൻ വിപത്താണ്. അത് തിരിച്ചറിഞ്ഞ് ജാഗ്രതാപൂർണമായ ഭരണപ്രവർത്തനം ആവശ്യമാണ്. അത് മനസ്സിലാക്കിയാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കുകയും സംസ്ഥാന പൊലീസ് മുന്നോട്ടുപോകുകയും ചെയ്യുന്നത്. തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടുന്നതിൽ സംസ്ഥാനസർക്കാർ ഒരു വിട്ടുവീഴ്ചയും കാട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളും സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ഐഎസ് വിഷയത്തിൽ കേന്ദ്രവുമായി സഹകരിച്ച് സംസ്ഥാന സർക്കാർ ഭരണപരമായ വിഷയത്തിൽ മുന്നോട്ടുപോകുകയാണെങ്കിലും മോഡി നയിക്കുന്ന കേന്ദ്രഭരണവും പിണറായി നയിക്കുന്ന സംസ്ഥാനഭരണവും രാഷ്ട്രീയനിലപാടിൽ ഭിന്നത മറച്ചുവയ്ക്കുന്നില്ല. അതിനാലാണ് അന്താരാഷ്ട്ര ഭീകരതയുടെ പ്രശ്‌നത്തെ മുസ്ലിംവിരുദ്ധത പടർത്താൻ മോഡിയും ബിജെപി- ആർഎസ്എസ് ശക്തികളും ശ്രമിക്കുമ്പോൾ അതിനെ തുറന്നുകാട്ടാൻ കേരളസർക്കാരും എൽഡിഎഫും നിലപാട് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ഐഎസ് ഭീതിപരത്തി മുസ്ലിംവിരുദ്ധ വികാരം സൃഷ്ടിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ഐഎസ് വിഷയത്തിൽ സംഘപരിവാർ ശക്തികളും അവരുടെ പുത്തൻകൂറ്റുകാരും മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. ഏതെങ്കിലും ഒരു മുസ്ലിം ഐഎസിൽ ചേർന്നെന്നുവന്നാൽ അതിന്റെ പേരിൽ ഒരു മതവിഭാഗത്തെയാകെ സംശയത്തിന്റെ നിഴലിലാക്കാൻ പാടില്ല. മുസ്ലിംജനതയിലെ ബഹുഭൂരിപക്ഷവും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ അചഞ്ചലമായ നിലപാടുള്ളവരാണ്.
കാസർകോട്ട് 17 പേരും പാലക്കാട്ട് നാലുപേരും ഉൾപ്പെടെ 21 പേരെ സംസ്ഥാനത്തുനിന്ന് കാണാതായതുമായി ബന്ധപ്പെട്ടാണ് ഐഎസ് ആക്ഷേപമുയർന്നത്. ഇതിൽ നാല് യുവതികളും മൂന്ന് കുട്ടികളുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളത്തിൽനിന്ന് യുവാക്കളെ റിക്രൂട്ട്‌ചെയ്യുന്നുവെന്ന ആക്ഷേപമാണ് വന്നത്. ഇത് നിസ്സാരമായി തള്ളാതെ ഗൗരവമായി കാണുന്ന സംസ്ഥാനസർക്കാർ നിലപാട് പൂർണമായും ശരിയാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ഭരണനടപടിമാത്രംപോര, പൊതുബോധം വളർത്തിക്കൊണ്ടുവരികയും വേണം എന്ന മുഖ്യമന്ത്രിയുടെ നിർദേശം എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഗൗരവത്തോടെ പരിഗണിക്കുമെന്നു കരുതുന്നു. മതത്തിന്റെ മറവിലെ ഭീകരവാദത്തെക്കൂടി തുറന്നുകാട്ടുന്നതാകും സിപിഐ എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന നമുക്ക് ജാതിയില്ല എന്ന ഗുരുവിളംബരത്തിന്റെ ശതാബ്ദി ആഘോഷപരിപാടി. സമകാലീന ലോകം നേരിടുന്ന കടുത്ത വെല്ലുവിളികളിലൊന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിൽ നടത്തുന്ന അതിക്രൂരമായ ഭീകരപ്രവർത്തനങ്ങൾ. ഫ്രാൻസിലെ പാരീസിലും നീസിലും ബംഗ്ലാദേശിലെ ധാക്കയിലും ഒക്കെ നടന്ന ഭീകരാക്രമണങ്ങളെല്ലാം ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നവയാണ്.
ഇതിനു പിന്നിലെ ഭീകരസംഘടനകളെ ഉന്മൂലനംചെയ്യേണ്ടതുതന്നെ. ഭീകരസംഘടനയുടെ വേരുകൾ പരിശോധിക്കുമ്പോൾ ചെന്നെത്തുന്നത് അമേരിക്കയുടെയും സഖ്യശക്തികളുടെയും കേന്ദ്രങ്ങളിലാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യശക്തികൾ ഇറാഖിലും സിറിയയിലും അഫ്ഗാനിസ്ഥാനിലുമൊക്കെ കൈക്കൊണ്ട നയങ്ങളും സൈനിക ഇടപെടലുമാണ് ഇസ്ലാമിക തീവ്രവാദത്തിന്റെ വളർച്ചയ്ക്കും ഭീകരപ്രവർത്തനത്തിനും വഴിതുറന്നത്. ഇറാഖിനെ അധിനിവേശയുദ്ധം നടത്തി അമേരിക്ക വരുതിയിലാക്കുകയും സദ്ദാംഹുസൈനെ വധിക്കുകയും ചെയ്തു. ഇത് ഇസ്ലാമികഭീകരതയെ കുടംതുറന്നുവിടാൻ ഇടയാക്കി. ഇറാഖിൽ പത്തുലക്ഷം സാധാരണക്കാരാണ് അമേരിക്കൻ അധിനിവേശത്തിനുശേഷം കൊല്ലപ്പെട്ടത്. ചാവേറുകൾ തുടരുന്ന ബോംബ്‌സ്‌ഫോടനംവഴി ദുരന്തം തുടരുകയാണ്. 2014ൽ മാത്രം 14,000 പേർ ഇറാഖിൽ കൊല്ലപ്പെട്ടു. മതനിരപേക്ഷശക്തികൾക്കെതിരായ യുദ്ധത്തിൽ അമേരിക്കയും സഖ്യശക്തികളും മതമൗലികവാദികളുടെയും തീവ്രവാദികളുടെയും പിന്തുണ ഉപയോഗപ്പെടുത്തി. ഇത് ഭീകരവാദികൾക്ക് വളംവച്ചുകൊടുക്കുന്ന നടപടിയായി. ഇതാണ് ഇറാഖിലും ലിബിയയിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും കണ്ടത്.
സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കയും ഫ്രാൻസ് അടക്കമുള്ള നാറ്റോസഖ്യത്തിലെ പ്രമുഖ രാജ്യങ്ങളും വാശിയോടെയാണ് ശ്രമിച്ചത്. അസദ് വിരുദ്ധ പ്രതിപക്ഷശക്തികൾക്ക് സാമ്പത്തികസഹായം നൽകാൻ സൗദിഅറേബ്യയും ഖത്തറും ഉത്സാഹിച്ചപ്പോൾ ആയുധം ധരിച്ച തീവ്രവാദികൾക്ക് സിറിയയിലേക്ക് കടക്കാൻ സഹായം നൽകുകയായിരുന്നു തുർക്കി. സിറിയൻ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള വിനാശകരമായ ആഭ്യന്തരയുദ്ധമാണ് ’ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന ഭീകരസംഘടനയ്ക്ക് വേരോട്ടമുണ്ടാക്കിക്കൊടുത്തത്. അവർക്ക് ഇറാഖിന്റെയും സിറിയയുടെയും ചില ഭാഗങ്ങൾ കീഴടക്കി അധീശത്വം സ്ഥാപിക്കാൻ അവസരമുണ്ടായി. ഇങ്ങനെ അമേരിക്ക- ഫ്രഞ്ച് നാറ്റോശക്തികൾ പാലുകൊടുത്ത് വളർത്തിയ വിഷശക്തി ലോകത്തിനുമുന്നിൽ ഇന്ന് പത്തിവിടർത്തിയാടുകയാണ്. ഇതിൽ നിൽക്കക്കള്ളിയില്ലാതെ പിന്നീട് അമേരിക്കൻ- ഫ്രഞ്ച് സേനകൾ സിറിയയിൽ ഐഎസിനെ ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തി. സിറിയയിൽ ഭീകരശക്തികൾക്കെതിരായ നിലപാട് ആദ്യംമുതലേ സ്വീകരിച്ചുവന്നത് റഷ്യയാണ്. അതുകൊണ്ടാണ് അസദിന്റെ ഭരണത്തെ സംരക്ഷിക്കാൻ റഷ്യ പിന്തുണ നൽകിപ്പോന്നത്. ഫ്രാൻസിലെ ഭീകരാക്രമണം ഈ പശ്ചാത്തലത്തിൽവേണം കാണേണ്ടത്.
മൂന്നാംലോകരാജ്യങ്ങളുടെയും അറബ് രാജ്യങ്ങളടക്കമുള്ള ഇസ്ലാംരാജ്യങ്ങളുടെയും യഥാർഥ ബന്ധു കമ്യൂണിസ്റ്റ് പ്രസ്ഥാനവും കമ്യൂണിസ്റ്റ് ലോകവുമാണെന്ന് നേരത്തെ തെളിഞ്ഞിട്ടുണ്ട്. റൊണാൾഡ് റീഗൻ ലിബയക്കുനേരെ ബോംബ് വർഷിച്ചപ്പോൾ ആ ബോംബർവിമാനങ്ങൾക്ക് താവളം നൽകാൻ ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ എന്നീ രാജ്യങ്ങൾ തയ്യാറായില്ല; അമേരിക്ക ആവശ്യപ്പെട്ടിട്ടും. അവരെ നന്ദികെട്ട ഭീരുക്കളെന്ന് അമേരിക്കൻ ഭരണകൂടം അന്ന് ചിത്രീകരിച്ചു. അടുത്ത പടിയായി ഇറാനെയും സിറിയയെയും ആക്രമിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചപ്പോൾ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് ലോകം സുശക്തമായി ഇടപെട്ടു. സോവിയറ്റ്‌യൂണിയന്റെ നിലപാട് അന്ന് ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളെയും സ്വാധീനിച്ചു. അതിനാൽ അമേരിക്കൻ ഉമ്മാക്കിയും തടിമിടുക്കും അന്ന് മൂന്നാംലോകരാജ്യങ്ങളുടെയും മതനിരപേക്ഷ രാജ്യങ്ങളുടെയുംമേൽ വിലപ്പോകുമായിരുന്നില്ല. സോവിയറ്റ് യൂണിയന്റെ അഭാവം പുതിയ സ്ഥിതിഗതികൾ സൃഷ്ടിച്ചിരിക്കുകയാണ്. ഭീകരപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ഇത് ഒരു പ്രധാന കാരണമാണ്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇതുവരെ വച്ചുപുലർത്തിയ നിലപാടുകളിൽ മാറ്റംവരുത്തേണ്ടതുണ്ട്. ഭീകരവാദത്തെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താൻ വേണ്ട മൗലികമായ കാര്യം, മതനിരപേക്ഷ സർക്കാരുകളെയും പുരോഗമന പ്രസ്ഥാനങ്ങളെയും തോൽപ്പിക്കാനും ഒറ്റപ്പെടുത്താനും മതാധിഷ്ഠിത മൗലികവാദസംഘടനകളെ ഒളിഞ്ഞോ തെളിഞ്ഞോ പ്രോത്സാഹിപ്പിക്കരുത് എന്നതാണ്. ആഗോള ഇസ്ലാമിക തീവ്രവാദത്തെ എതിർക്കുന്നതിനൊപ്പം, ഇന്ത്യയിലെ ഹിന്ദുത്വവർഗീയതയെയും പാശ്ചാത്യരാജ്യങ്ങളിലെ ക്രിസ്ത്യൻ വംശീയതയെയും ശ്രീലങ്കപോലുള്ളിടങ്ങളിലെ ബൗദ്ധവംശീയതയെയും തുറന്നുകാട്ടുകയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുകയുംവേണം.
ഐഎസ് വിരുദ്ധ പ്രഖ്യാപനങ്ങൾ നടത്തുന്ന കേന്ദ്രമന്ത്രിമാരും കുമ്മനം രാജശേഖരനും കൂട്ടരും മാതൃസംഘടനയായ ആർഎസ്എസുതന്നെ മതഭീകരപ്രവർത്തനം നടത്തുന്ന സംഘടനയല്ലേ എന്ന കാര്യം ആലോചിക്കണം. അന്യമതക്കാരുടെയും അന്യരാഷ്ട്രീയക്കാരുടെയും തലയറുക്കുന്ന പ്രവർത്തനശൈലിയല്ലേ ആർഎസ്എസിനെ നയിക്കുന്നത്. അന്യമതസ്ഥരുടെ ആരാധനാലയം ഇടിച്ചുതകർക്കുന്നതിൽ ആഹ്ലാദം കാണുന്ന പ്രസ്ഥാനമല്ലേ ആർഎസ്എസ്. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചാൽ അന്യമതസ്ഥരുടെ ജീവനെടുക്കുന്ന പ്രസ്ഥാനമല്ലേ ആർഎസ്എസ്. ഗോമാംസത്തിന്റെ പേരിൽ ദളിതരെ ഉന്മൂലനംചെയ്യുന്നവരല്ലേ ആർഎസ്എസ്. ഈ പ്രവർത്തനശൈലി മതത്തിന്റെ മറവിലെ ഭീകരപ്രവർത്തനംതന്നെയാണ്. അതിനാൽ, ഐഎസിന്റെ പേരിൽ മുസ്ലിംപേടി പരത്താൻ ശ്രമിക്കുന്ന സംഘപരിവാർ നേതാക്കൾ കണ്ണാടി സ്വന്തം മുഖത്തിനുനേരെകൂടി പിടിക്കണം. ആർഎസ്എസിനെപ്പോലെതന്നെ ഒറ്റപ്പെടുത്തേണ്ട വിപത്താണ് ഐഎസും