പ്രത്യാശയും ജാഗ്രതയും

കേരളപ്പിറവിയുടെ 60-ാം പിറന്നാള്‍ ആഘോഷം തുടരുന്നതിനിടെയാണ് ഇക്കുറി നമ്മള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. മലയാളം സംസാരിക്കുന്ന ജനതയുടെ ഭാഷാപരവും ദേശീയവുമായ വികാസം ചരിത്രപരമായി മുന്നോട്ടുകൊണ്ടുപോവുകയും നവകേരളം സൃഷ്ടിക്കാന്‍ ഉറച്ച ചുവടുവയ്പ് നടത്തുകയും ചെയ്യുന്ന ഘട്ടമാണിത്.
2016ലെ കേരളം പുരോഗമനചിന്താഗതിക്കാര്‍ക്ക് പ്രത്യാശ പകരുന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അഭിമാനവിജയമാണ് കേരളജനത പ്രദാനം ചെയ്തത്. നാളിതുവരെ തുല്യശക്തികളെന്ന നിലയിലായിരുന്നു കേരളരാഷ്ട്രീയത്തില്‍ എല്‍ഡിഎഫും യുഡിഎഫും. എന്നാല്‍, യുഡിഎഫിന് വലിയതോതില്‍ ശക്തിക്ഷയം സംഭവിച്ചു. ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയൊരു കാലാവസ്ഥ രൂപപ്പെടുത്തി. കോണ്‍ഗ്രസ് നേതൃമുന്നണിയുടെ തകര്‍ച്ചയില്‍നിന്നുള്ള മുതലെടുപ്പിന് ബിജെപിയെ അനുവദിച്ചുകൂടാ. അതിനുള്ള ജാഗ്രത പുരോഗമനപ്രസ്ഥാനവും ജനാധിപത്യശക്തികളും പുലര്‍ത്തണം.

കേരളപ്പിറവിയുടെ 60-ാം പിറന്നാള്‍ ആഘോഷം തുടരുന്നതിനിടെയാണ് ഇക്കുറി നമ്മള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. മലയാളം സംസാരിക്കുന്ന ജനതയുടെ ഭാഷാപരവും ദേശീയവുമായ വികാസം ചരിത്രപരമായി മുന്നോട്ടുകൊണ്ടുപോവുകയും നവകേരളം സൃഷ്ടിക്കാന്‍ ഉറച്ച ചുവടുവയ്പ് നടത്തുകയും ചെയ്യുന്ന ഘട്ടമാണിത്.

2016ലെ കേരളം പുരോഗമനചിന്താഗതിക്കാര്‍ക്ക് പ്രത്യാശ പകരുന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അഭിമാനവിജയമാണ് കേരളജനത പ്രദാനം ചെയ്തത്. നാളിതുവരെ തുല്യശക്തികളെന്ന നിലയിലായിരുന്നു കേരളരാഷ്ട്രീയത്തില്‍ എല്‍ഡിഎഫും യുഡിഎഫും. എന്നാല്‍, യുഡിഎഫിന് വലിയതോതില്‍ ശക്തിക്ഷയം സംഭവിച്ചു. ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയൊരു കാലാവസ്ഥ രൂപപ്പെടുത്തി. കോണ്‍ഗ്രസ് നേതൃമുന്നണിയുടെ തകര്‍ച്ചയില്‍നിന്നുള്ള മുതലെടുപ്പിന് ബിജെപിയെ അനുവദിച്ചുകൂടാ. അതിനുള്ള ജാഗ്രത പുരോഗമനപ്രസ്ഥാനവും ജനാധിപത്യശക്തികളും പുലര്‍ത്തണം.

സമരത്തിലൂടെയും ഭരണത്തിലൂടെയും കേരളത്തെ നവീകരിക്കുന്നതില്‍ മഹത്തായ സംഭാവനയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം നല്‍കിയിട്ടുള്ളത്. പട്ടിണിയില്ലാത്ത ജീവിതം, അന്തിയുറങ്ങാന്‍ വീട്, തൊഴിലിന് മാന്യമായ കൂലി, സമ്പൂര്‍ണ സാക്ഷരത, വിദ്യാഭ്യാസ ജനകീയവല്‍ക്കരണം, സ്വത്തുടമയ്ക്കും പൊലീസിനും ചവിട്ടിത്തേയ്ക്കാന്‍ കഴിയാത്ത ആത്മാഭിമാനമുള്ള കേരളീയന്‍- ഇതെല്ലാം നേടിക്കൊടുത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരചരിത്രത്തില്‍ വര്‍ത്തമാനകാലത്തെ ഏറ്റവും മഹത്തായ പ്രക്ഷോഭമായി ഡിസംബര്‍ 29ലെ മനുഷ്യച്ചങ്ങല മാറി.
ജനജീവിതം മെച്ചപ്പെടുത്താനും ജീവന്‍ സംരക്ഷിക്കാനുമുള്ള സമരം പലവിധത്തില്‍ ഇനിയും തുടരേണ്ടിവരും. ഏറ്റവും ആശ്വാസകരമായ കാര്യം പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍വന്നു എന്നതാണ്. ആറുമാസത്തിനകംതന്നെ ഈ സര്‍ക്കാര്‍ കേരളത്തിന്റെ ഭാവികൂടി മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ക്ക് തുടക്കംകുറിച്ചു. കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ ഭരണമുണ്ടായപ്പോഴെല്ലാം നല്‍കിയ വാഗ്ദാനം പാലിക്കാന്‍ പരമാവധി പ്രയത്നിച്ചിട്ടുണ്ട്.

’കൃഷിഭൂമി കൃഷിക്കാരന്’ എന്ന മുദ്രാവാക്യം കമ്യൂണിസ്റ്റുപാര്‍ടി ഏറെക്കുറെ നടപ്പാക്കി. ജന്മിത്വത്തിന്റെ എല്ലാ ക്രൂരതകളും സഹിച്ച് അടിമകളെപ്പോലെ ജീവിതം നയിച്ചവരായിരുന്നു ഇന്ത്യയിലെ കൃഷിക്കാര്‍. അങ്ങനെയുള്ള കൃഷിക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍, സഹായിക്കാന്‍ ഇന്ത്യയിലാദ്യമായി ഒരു ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നത് കേരളത്തിലെ ഇ എം എസ് സര്‍ക്കാരാണ്. ഇ  കെ നായനാരുടെയും വി എസ് അച്യുതാനന്ദന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകളും കേരളത്തെ ഐശ്വര്യപൂര്‍ണമാക്കാനുള്ള കരുത്തുറ്റ ചുവടുവയ്പ് നടത്തി. ആ സര്‍ക്കാരിന്റെ പാത പിന്തുടര്‍ന്ന് സാധാരണക്കാരുടെയും നാടിന്റെയും ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന ഒന്നാകും പിണറായി വിജയന്‍ സര്‍ക്കാര്‍.

ഈ ഭരണം മുന്നോട്ടുപോയാല്‍ തങ്ങളുടെ കാലിനടിയിലെ മണ്ണ് വലിയതോതില്‍ ഒഴുകിപ്പോകുമെന്ന് തിരിച്ചറിഞ്ഞ പിന്തിരിപ്പന്‍ ശക്തികള്‍, ഒന്നുചേര്‍ന്ന് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ്. അതിനുവേണ്ടി ബിജെപിയും കോണ്‍ഗ്രസും അവരുടെ മുന്നണികളും പരസ്പരധാരണയോടെ നീങ്ങുകയാണ്. സര്‍ക്കാരിനെതിരെ കുപ്രചാരണം കെട്ടഴിച്ചുവിടുന്നു. റേഷന്‍വിതരണത്തെയും പൊലീസ് നയത്തെയും വികൃതപ്പെടുത്താന്‍ നോക്കുന്നു. സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം അട്ടിമറിച്ചത് യുപിഎ സര്‍ക്കാരും തുടര്‍ന്നുവന്ന എന്‍ഡിഎ സര്‍ക്കാരുമാണ്. കണ്ണില്‍ കുത്തിയിട്ട് കണ്ണീര് വരുന്നല്ലോ എന്ന് കുറ്റപ്പെടുത്തുമ്പോലെയുള്ള വിദ്യയാണ് കോണ്‍ഗ്രസ് ഐയുടെയും ബിജെപിയുടെയും മുന്നണികള്‍ റേഷന്‍പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിലൂടെ കൈക്കൊള്ളുന്നത്.

പൊലീസിന് മനുഷ്യത്വത്തിന്റെ മുഖംനല്‍കിയത് ഒന്നാം ഇ എം എസ് സര്‍ക്കാരാണ്. കൃഷിക്കാരുടെയും തൊഴിലാളികളുടെയും സമരം പൊളിക്കാന്‍ ജന്മിമാര്‍ക്കും മുതലാളിമാര്‍ക്കും ഉപയോഗിക്കാനുള്ളതല്ല പൊലീസ് എന്ന നയം ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കി. അതുപോലെ പൊലീസിനെ ജനപക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്ന നയമാണ് പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനുമുള്ളത്. പുതിയ കാലവും അന്തരീക്ഷവും തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാനുള്ള ജാഗ്രത എല്‍ഡിഎഫും അതിന്റെ സര്‍ക്കാരും മുറുകെപ്പിടിക്കും. ഫ്യൂഡല്‍വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളില്‍ ജനാധിപത്യ പ്രസ്ഥാനത്തിലൂടെ സ്ത്രീകളെയും ദളിതരെയും പങ്കെടുപ്പിക്കണം. ലിംഗഭേദത്തിന്റെ പേരില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അസ്വാതന്ത്യ്രം അവസാനിപ്പിക്കണം. എല്ലാ വിഭാഗത്തിലുംപെട്ട സ്ത്രീകളും ആദിവാസികളടക്കമുള്ള ദളിതരും നേരിടുന്ന അസമത്വം,  വിവേചനം, വര്‍ഗചൂഷണം എന്നിവയ്ക്ക് എതിരെ ഭരണനടപടിയും സംഘടിതപേരാട്ടവും വേണം.  പരിസ്ഥിതിവിഷയത്തില്‍ അതീവ പ്രാധാന്യം നല്‍കുന്നതില്‍ വീഴ്ച ഉണ്ടാകരുത്.

കേരളം ഇന്ത്യയുടെ ഭാഗമായതുകൊണ്ട് രാജ്യത്തിന്റെ പൊതുവിപത്തുകളെ മറന്നുകൊണ്ട് നമുക്ക് മുന്നോട്ടുപോകാനാകില്ല. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്ത് ഭൂരിപക്ഷവര്‍ഗീയതയുടേതാണ്. ആര്‍എസ്എസ് നയിക്കുന്ന മോഡി ഭരണത്തിന്റെ തണലില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഹിന്ദുവര്‍ഗീയശക്തികള്‍ അഴിഞ്ഞാടുകയാണ്. ഈ വിപത്തിനെ നേരിടാന്‍ മാര്‍ക്സിസ്റ്റ് ചിന്താഗതിക്കാരും ഗാന്ധിയന്‍ വിശ്വാസികളും ജനാധിപത്യവിശ്വാസികളും മനുഷ്യസ്നേഹികളും ഒത്തുചേരണം. ഇതിനൊപ്പം ഒരു കാര്യം സ്മരിക്കണം.

ഗാന്ധിയന്‍വിശ്വാസികളെന്നാല്‍ കോണ്‍ഗ്രസുകാരെന്ന് അര്‍ഥമാക്കരുത്. ഗ്രാമസ്വരാജ് മുദ്രാവാക്യമുയര്‍ത്തിയ ഗാന്ധിയെ അപഹസിക്കുന്നതാണ് ഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ സാമ്പത്തികനയം. ഈ നയം ആദ്യം നടപ്പാക്കിയത് കോണ്‍ഗ്രസ് ഭരണമാണ്. അതേനയമാണ് ഇന്ന് മോഡിഭരണം ശക്തമായി നടപ്പാക്കുന്നത്. സാമ്പത്തികനയത്തിലെ സമാനതകാരണം ബിജെപിയുടെ വര്‍ഗീയതയോടുപോലും കോണ്‍ഗ്രസ് പല ഘട്ടങ്ങളിലും വിട്ടുവീഴ്ചചെയ്യുന്നു. ഈ സ്ഥിതിയില്‍ വര്‍ഗീയഫാസിസത്തെ ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസിനെ വിശ്വസ്ത രാഷ്ട്രീയപ്രസ്ഥാനമായി കാണാനാകില്ല. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനെയും ബിജെപി നയിക്കുന്ന എന്‍ഡിഎയെയും തുറന്നുകാട്ടി ആ ശക്തികളെ ഒറ്റപ്പെടുത്താനും എല്‍ഡിഎഫിനെ കൂടുതല്‍ വിപുലമായ ബഹുജനപിന്തുണയുള്ള പ്രസ്ഥാനമാക്കി വളര്‍ത്താനും ജാഗ്രതയോടെ മുന്നോട്ടുപോകാനാണ് ഈ പുതുവര്‍ഷം ആവശ്യപ്പെടുന്നത് *