വ്യാജചരിത്രനിര്‍മിതിയിലൂടെ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനുള്ള ആര്‍എസ്എസ് പദ്ധതി രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സംസ്കാരത്തിന് കടുത്ത ഭീഷണിയാണ്. ഹൈന്ദവേതര ആരാധനാലയങ്ങളെക്കുറിച്ച് കെട്ടുകഥകള്‍ നിര്‍മിക്കുകയും അവയെ ഹിന്ദുത്വവാദികളായ ’പണ്ഡിതന്‍’മാരെ ഉപയോഗിച്ച് ചരിത്രമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുകയാണ് ഇവരുടെ തന്ത്രം. സാധാരണ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് അക്രമങ്ങളിലേക്ക് വഴിതെറ്റിക്കുകയും അതിലൂടെ ഹിന്ദുരാഷ്ട്രസ്ഥാപനമെന്ന ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കടുക്കാനാകുമോ എന്ന് പരീക്ഷിക്കുകയുമാണ്.
ചരിത്രം സംഘപരിവാറിനെ എക്കാലവും അസ്വസ്ഥമാക്കിയിട്ടുണ്ട്. ദേശീയ സ്വാതന്ത്യ്രസമരത്തില്‍ ആര്‍എസ്എസ് വഹിച്ച പ്രതിലോമകരമായ പങ്ക് അവരെ പില്‍ക്കാലത്ത് സദാ വേട്ടയാടി. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ അടിസ്ഥാനമായ സഹിഷ്ണുത മറച്ചുവയ്ക്കാന്‍ സംഘപരിവാറിന് വ്യഗ്രതയുണ്ട്. ചരിത്രത്തിന്റെ കാവിവല്‍ക്കരണം ബിജെപി സര്‍ക്കാരുകളുടെ അപ്രഖ്യാപിത അജന്‍ഡയാണ്. മുസ്ളിം-ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ സംബന്ധിച്ച വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ക്ക് ആധികാരികതയുടെ ആവരണം നല്‍കലാണ് ഇതിന്റെ ഉദ്ദേശ്യം. ഇതരമതങ്ങളുടെ പ്രാര്‍ഥനാലയങ്ങള്‍ ഒരു കാലത്ത് ഹിന്ദുക്ഷേത്രങ്ങളായിരുന്നെന്നും അവയൊക്കെ മുസ്ളിങ്ങളും ക്രിസ്താനികളും പിടിച്ചെടുത്തതാണെന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്ക്കു സമീപമുള്ള അര്‍ത്തുങ്കല്‍ പള്ളിയാണ് സംഘപരിവാറിന്റെ അടുത്തലക്ഷ്യം. ഏതാനും ദിവസംമുമ്പ് ആര്‍എസ്എസിന്റെ വക്താക്കളിലൊരാള്‍ ഇത് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ഒരു വ്യക്തിയുടെ വര്‍ഗീയ തീവ്രവാദത്തിന്റെ ബഹിര്‍സ്ഫുരണമായി ഇതിനെ കണ്ടുകൂടാ. സംഘടിതവും ആസൂത്രിതവുമായ നീക്കത്തിന്റെ ഭാഗമായിത്തന്നെ ഇതിനെ തിരിച്ചറിയേണ്ടതുണ്ട്. ജാതിമതഭേദമെന്യേ എല്ലാവരും ഒത്തുകൂടുന്ന അര്‍ത്തുങ്കല്‍ പള്ളി പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ചതാണ്. നാനൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള ചരിത്രം ഈ ആരാധനാലയത്തിന് സ്വന്തമായുണ്ട്. 1584ല്‍ ഫാ. ഇക്കോം ഫെനിസിയോ എന്ന വികാരി പള്ളി പുതുക്കിപ്പണിതു. അര്‍ത്തുങ്കല്‍ വെളുത്തച്ഛന്‍ എന്ന് വിളിപ്പേരുള്ള, വിശ്വാസികള്‍ വിശുദ്ധനായി കരുതി ആരാധിക്കുന്ന സെബാസ്റ്റ്യനോസിന്റെ പ്രതിമ ഇവിടെയുണ്ട്. 1647ല്‍ ഇറ്റലിയിലെ മിലാനില്‍നിന്നാണ് ഇത് കൊണ്ടുവന്നത്. കേരളത്തിലെതന്നെ അറിയപ്പെടുന്ന തീര്‍ഥാടനകേന്ദ്രംകൂടിയായ ഇവിടെ എല്ലാവര്‍ഷവും ജനുവരി 20ന് നടക്കുന്ന പെരുന്നാള്‍ ക്രിസ്ത്യാനികളുടെമാത്രം ആഘോഷമല്ല. സംസ്ഥാനത്തെ മറ്റു പല ആരാധനാലയങ്ങളുടേതുമെന്നപോലെ ജനകീയ ഉത്സവമായി പെരുന്നാള്‍ കൊണ്ടാടുന്നു. അര്‍ത്തുങ്കല്‍ പള്ളി പോര്‍ച്ചുഗീസുകാര്‍ പിടിച്ചെടുത്ത വിഷ്ണുക്ഷേത്രമാണെന്ന വിചിത്രവാദമാണ് ആര്‍എസ്എസിന്റേത്. തീരദേശത്ത് തങ്ങളുടെ സ്വാധീനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ക്രൈസ്തവ-ഹിന്ദു സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണിത്. പല സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിച്ചിട്ടുള്ള ഒരു വസ്തുതയുണ്ട്. സമാധാനപരമായ സാമൂഹ്യജീവിതം നിലനില്‍ക്കുമ്പോള്‍ ആര്‍എസ്എസിന് വളര്‍ച്ചയില്ല. മനുഷ്യരെ തമ്മിലടിപ്പിച്ച് സംഘര്‍ഷം സൃഷ്ടിച്ചെങ്കില്‍മാത്രമേ ഫാസിസ്റ്റുകള്‍ക്ക് നിലനില്‍ക്കാനാകൂ. ഇവിടെ അവര്‍ ലക്ഷ്യംവയ്ക്കുന്നത് തീരദേശത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുക എന്നതുതന്നെ.
അര്‍ത്തുങ്കല്‍ പള്ളിക്കെതിരായ നീക്കത്തിന് താജ്മഹലിനെക്കുറിച്ച് പ്രചരിപ്പിച്ചുവന്ന കഥയുമായി അതിശയകരമായ സാമ്യം കാണാം. താജ്മഹല്‍ തേജോ മഹാലയ എന്ന ശിവക്ഷേത്രമായിരുന്നത്രേ! മുഗള്‍ചക്രവര്‍ത്തി ഷാജഹാന്റെ പത്നി മുംതാസിന്റെ ശവകുടീരത്തിന് താഴെ ശിവന്റെ പ്രതിമയും ശിവലിംഗവും ഉണ്ടെന്ന് പുരുഷോത്തം നാഗേഷ് ഓക്ക് എന്നൊരാള്‍ വാദിച്ചു. ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ചരിത്രം വക്രീകരിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്നു ഓക്ക്. ഇന്ത്യന്‍ പള്ളികളില്‍ മാത്രമല്ല ഈ ’പണ്ഡിതന്‍’ കൈവച്ചിട്ടുള്ളത്. വത്തിക്കാന്‍ എന്ന വാക്കുതന്നെ ’വാദിക’ എന്ന സംസ്കൃതപദത്തില്‍നിന്ന് വന്നതാണെന്നും പോപ്പ് എന്നത് വൈദികപുരോഹിതനെ കുറിക്കുന്നുവെന്നുമൊക്കെ വാദിച്ച ഇയാളുടെ ചരിത്രബോധത്തെപ്പറ്റി കൂടുതല്‍ പറയേണ്ടതില്ലല്ലോ. ക്രിസ്തുമതവും ഇസ്ളാംമതവും ഹിന്ദുമതത്തില്‍നിന്ന് ഉത്ഭവിച്ചതാണ്. വത്തിക്കാന്‍ സിറ്റി, സൌദി അറേബ്യയിലെ കഅ്ബ, ഇംഗ്ളണ്ടിലെ വെസ്റ്റ് മിനിസ്റ്റര്‍ ആബി എന്നിവയൊക്കെ ഹിന്ദുക്ഷേത്രങ്ങളായിരുന്നു. ക്രിസ്ത്യാനിറ്റി എന്നാല്‍ കൃഷ്ണനീതി എന്നാണര്‍ഥം തുടങ്ങി ഓക്കിന്റെ കണ്ടെത്തലുകള്‍ അനവധിയാണ്. ഈ ഓക്കാണ് ആര്‍എസ്എസിന്റെ ചരിത്രഗവേഷകരില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്നത്. ’താജ്മഹല്‍ ദ ട്രൂസ്റ്റോറി’ എന്നൊരു പുസ്തകംതന്നെ 1989ല്‍ ഓക്ക് എഴുതി. താജ്മഹല്‍ പിടിച്ചെടുത്ത് ശിവക്ഷേത്രമാക്കിമാറ്റാനാണ് ആര്‍എസ്എസ് പദ്ധതി. ’തോജോ മഹാലയ വിമോചന സമിതി’ എന്ന തീവ്രവാദസ്വഭാവമുള്ള സംഘടന 2010 മുതല്‍ താജ്മഹല്‍ തകര്‍ക്കണമെന്ന് ആവശ്യപ്പെടുന്നു. അവിടംകൊണ്ട് അവസാനിക്കുന്നില്ല. സുപ്രീംകോടതിയില്‍ ഇത് സംബന്ധിച്ച് ഒരു കേസ് നടക്കുകയുണ്ടായി. പരമോന്നത കോടതി എല്ലാ വസ്തുതകളും പരിശോധിച്ചശേഷം ഹിന്ദുത്വ ശക്തികളുടെ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുകയും ലോകാത്ഭുതങ്ങളിലൊന്നായ താജിന്റെ ചരിത്രവസ്തുത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.